കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചെന്ന ആരോപണവുമായി സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ. ചോദ്യം ചെയ്യലിനിടെ ഇഡി സംഘം മർദ്ദിച്ചെന്നാരോപിച്ചു അരവിന്ദാക്ഷൻ പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ എറണാകുളം സെൻട്രൽ പോലീസ് പരിശോധന നടത്തി. പ്രാഥമിക പരിശോധനക്കായാണ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് വൈകിട്ടോടെ ഇഡി ഓഫീസിൽ എത്തിയതെന്നാണ് വിവരം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയ അരവിന്ദാക്ഷൻ, ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്‌ഥർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് ചികിൽസ തേടിയത്. തുടർന്ന് പോലീസിൽ പരാതിയും നൽകിയിരുന്നു. ചികിൽസ തേടിയതിന്റെ രേഖകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ, ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ് ഇഡി ഉദ്യോഗസ്‌ഥർ. ചോദ്യം ചെയ്യൽ കഴിഞ്ഞ അരവിന്ദാക്ഷൻ ചിരിച്ചുകൊണ്ടാണ് മടങ്ങിയതെന്ന് ഇഡി ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
Most Read| പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി