കാസർഗോഡ്: കാസർഗോഡ് കുടിവെള്ള പദ്ധതി അവസാനഘട്ടത്തിൽ. ശുദ്ധീകരണ ശാലയിലേക്ക് വൈദ്യുതി ലഭിക്കുന്നതോടെ പദ്ധതി പൂർണതോതിൽ സജ്ജമാകുമെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ഗിരീഷ് ബാബു പറഞ്ഞു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 76 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
കാസർഗോഡ് നഗരസഭ, ചെങ്കള, മുളിയാർ, മാധൂർ, മൊഗ്രാൽപുത്തൂർ, ചെമ്മനാട് എന്നീ പഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയാണ് പൂർത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നത്. വിദ്യാനഗർ സബ് സ്‌റ്റേഷനിൽ നിന്നും ബാവിക്കരയിലേക്ക് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിന് ദേശീയ പാതാ അതോറിറ്റിയിൽ നിന്ന് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, ബാവിക്കരയിലെ പമ്പിങ് സ്‌റ്റേഷൻ സിഎച്ച് കുഞ്ഞമ്പു എംഎൽഎ സന്ദർശിച്ചു. ചെമ്മനാട് പഞ്ചായത്തിൽ സംഭരണിക്കായുള്ള സ്‌ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്‌ടറെ സമീപിക്കുമെന്നും എംഎൽഎ പറഞ്ഞു.
Read Also: അടച്ചുപൂട്ടി മഹിളാമാൾ; സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ