കാസര്‍ഗോഡ്: കേരളത്തിന് അനുവദിക്കുന്ന ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍ഗോഡിന് ലഭിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി, സമ്മര്‍ദ്ദം കൂടുതല്‍ ശക്‌തമാക്കുന്നു. കാസര്‍ഗോഡെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും, കേന്ദ്ര മന്ത്രി വി മുരളീധരനെയും നേരിട്ട് കണ്ട് കമ്മിറ്റി നിവേദനം നല്‍കി.
കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യ രംഗത്തെ ശോചനീയ അവസ്‌ഥയെ കുറിച്ച് എയിംസ് ജനകീയ കൂട്ടായ്‌മയും എംബികെ കാസര്‍ഗോഡും നിവേദനവും വിശദമായ റിപ്പോര്‍ട്ടുകളും നല്‍കി. കാര്യങ്ങള്‍ പരിശോധിച്ചു കേരള സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കി. കേന്ദ്രമന്ത്രി വി മുരളീധരനും എയിംസിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് അറിയിച്ചു.
ആക്ഷന്‍ കമിറ്റി ഭാരവാഹികളായ സുലൈഖ മാഹിന്‍, ഉഷ ടീചെര്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, സിസ്‌റ്റര്‍ ജയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കി സംസാരിച്ചത്. വരുന്ന തിരഞ്ഞെടുപ്പ് സമയത്ത് ശക്‌തമായ സമ്മര്‍ദ്ദവുമായി പൊതുജനങ്ങള്‍ക്കിടയിലും, നവമാദ്ധ്യമങ്ങളിലും മുന്നോട്ടു പോകാനാണ് കമ്മിറ്റിയുടെ തീരുമാനം.
വലിയ ക്യാംപയിനാണ് കാസര്‍ഗോഡ് എയിംസിനായി നടന്നു വരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എല്‍ഡിഎഫ് കണ്‍വീനർ എ വിജയരാഘവന്‍, ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കും നേരത്തെ നിവേദനങ്ങള്‍ നല്‍കിയിരുന്നു.
Malabar News: സൗദിയിൽ മലപ്പുറം സ്വദേശിനി മരിച്ച നിലയിൽ