കാസർഗോഡ്: കിണറ്റിൽ വീണ അമ്മയേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ മക്കളെയും അഗ്‌നിശമന സേന കരയ്‌ക്ക് കയറ്റി. പാറക്കട്ട എആർ ക്യാംപിനു സമീപത്തെ വീട്ടു കിണറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമളയാണ് (54) കിണറ്റിൽ വീണത്. അടുത്ത വീട്ടിൽ നിന്ന് കയർ താഴ്‌ത്തി അമ്മയെ മുകളിൽ കയറ്റാൻ മക്കളായ സജേഷും വിജേഷും കിണറ്റിൽ ഇറങ്ങി. എന്നാൽ, ഇത് സാധ്യമാകാതെ അവരും കയറിൽ പിടിച്ച് നിൽക്കുകയായിരുന്നു.
ഉടൻ തന്നെ അയൽവാസികൾ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. ഏതാനും നിമിഷങ്ങൾക്കകം അസി. സ്‌റ്റേഷൻ ഓഫിസർ കെബി.ജോസിന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേനയെത്തി രക്ഷാവലയിൽ കയറ്റി മൂന്ന് പേരെയും രക്ഷിക്കുകയായിരുന്നു. 13 മീറ്റർ ആഴമുള്ള കിണറ്റിൽ 5 മീറ്ററോളം വെള്ളമുണ്ടായിരുന്നു. ശ്യാമളക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Also Read: സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി