ഡെൽഹി: കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡെൽഹിയിലെ വസതിയിലാണ് അന്ത്യം. 83 വയസായിരുന്നു.
ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിൽ ഒരാളാണ് ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ്. അറിയപ്പെടുന്ന ഹിന്ദുസ്‌ഥാനി ശാസ്‌ത്രീയ സംഗീതജ്‌ഞൻ കൂടിയായ ഇദ്ദേഹം രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്‌മവിഭൂഷൺ, പത്‌മഭൂഷൺ ഉൾപ്പടെ കലാരംഗത്തെ സംഭാവനകൾക്ക് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ പണ്ഡിറ്റ് ബിർജു മഹാരാജ് അച്ചാൻ മഹാരാജിന്റെ മകനാണ്. 1938ൽ ലക്‌നൗവിലാണ് ജനനം. കുട്ടിയായിരിക്കെ പിതാവിനൊപ്പം നൃത്തം ചെയ്യാൻ തുടങ്ങിയ ഇദ്ദേഹം കൗമാരപ്രായത്തിൽ തന്നെ ഗുരുവായി (മഹാരാജ്). രാംപൂർ നവാബിന്റെ ദർബാറിലും ബിർജു മഹാരാജ് നൃത്തം അവതരിപ്പിച്ചു.
28 വയസുള്ളപ്പോൾ ബിർജു മഹാരാജിന്റെ നൃത്തരൂപത്തിലുള്ള വൈദഗ്ധ്യം അദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാർഡ് നേടിക്കൊടുത്തു. പ്രകടനാത്‌മകമായ അഭിനയത്തിന് പേരുകേട്ട ബിർജു മഹാരാജ് കഥക്കിൽ തന്റേതായ ശൈലി വികസിപ്പിച്ചെടുത്തു.
മികച്ച നൃത്ത സംവിധായകനായി ലോകപ്രശസ്‌തി ആർജിച്ച ഇദ്ദേഹം നൃത്തനാടകങ്ങൾ ജനകീയമാക്കുന്നതിൽ നിർണായക ഇടപെടലുകൾ നടത്തി. നിരവധി കഥക് നൃത്തങ്ങൾ രൂപകൽപന ചെയ്‌തിട്ടുള്ള ഇദ്ദേഹം ഡെൽഹിയിൽ ‘കലാശ്രമം’ എന്ന പേരിൽ കഥക് കളരി നടത്തുന്നുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും