കൊച്ചി: കതിരൂർ മനോജ് വധക്കേസ് പ്രതികളുടെ ജാമ്യത്തിനെതിരെയുള്ള സിബിഐ ഹരജി തള്ളി. ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു. 15 സിപിഐഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം കിട്ടി ഒരു വർഷത്തിന് ശേഷമാണ് സിബിഐ മേൽക്കോടതിയെ സമീപിക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നേരത്തെ, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്‌ഥകളോടെയാണ് സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് 5 വർഷത്തിലേറെയായി പ്രതികൾ ജയിലിൽ കഴിയുകയായിരുന്നു. 2014 സെപ്റ്റംബർ ഒന്നിനാണ് ആർഎസ്എസ് ഭാരവാഹിയായ കതിരൂർ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്‌ടോബർ 28നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ അടക്കമുള്ളവർ പ്രതികളാണ്. 2017 ഓഗസ്‌റ്റ് 29ന് സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിലാണ് പി ജയരാജനെയും മറ്റും ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേസിൽ യുഎപിഎ അനുസരിച്ചുള്ള കുറ്റം ചുമത്താൻ സിബിഐക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ പി ജയരാജൻ അടക്കമുള്ള പ്രതികൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
Most Read: റഷ്യക്കെതിരെ വിജയം വരെ പൊരുതും; വ്‌ളോഡിമിർ സെലെൻസ്‌കി