കീവ്: റഷ്യൻ അധിനിവേശം തുടരുന്നതിനിടെ വിജയം നേടുന്നത് വരെ പൊരുതുമെന്ന് വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം 10ആം ദിവസവും തുടരുന്നതിനിടെയാണ് അദ്ദേഹം പ്രതീക്ഷ കൈവിടാതെ രംഗത്ത് വന്നിരിക്കുന്നത്.
യുക്രൈനിൽ വാരാന്ത്യങ്ങളില്ലെന്നും, കലണ്ടറിലും, ഘടികാരങ്ങളിലും ഉള്ളതിനല്ല പ്രാധാന്യമെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു. രാജ്യത്തോടുള്ള പുതിയ അഭിസംബോധനയിലാണ് യുക്രൈൻ പ്രസിഡണ്ട് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ യുദ്ധഭീതി ഉടൻ തന്നെ ഒഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും, യുക്രൈനിൽ നിന്ന് പലായനം ചെയ്‌തവർക്ക് തിരികെ വരാനുള്ള സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്ന മരിയുപോളിൽ വീണ്ടും ഷെല്ലാക്രമണം ആരംഭിച്ചു. ഇതേ തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചതായി യുക്രൈൻ അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഷെല്ലാക്രമണം തുടരുന്നതായാണ് മരിയുപോൾ ഡെപ്യൂട്ടി മേയർ അറിയിച്ചത്.
Read also: പതിവ് വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്ക് ആശങ്ക വേണ്ട; പ്രത്യേക മിഷനുമായി ആരോഗ്യവകുപ്പ്