തിരുവനന്തപുരം: ജില്ലകളിലെ വിവിധ സഹകരണ ബാങ്കുകളെ ലയിപ്പിച്ചു കൊണ്ട് നിലവിൽ വന്ന സംസ്‌ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള പ്രഥമ തിരഞ്ഞെടുപ്പ് ഇന്ന് നടന്നു. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പില്‍ ഭരണസമിതിയിലേക്കുള്ള മുഴുവന്‍ അംഗങ്ങളും എൽഡിഎഫിൽ നിന്നാണ് ജയിച്ചു കയറിയത്.
1557 പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളുടെയും 51 അർബൻ ബാങ്കുകളുടെയും പ്രതിനിധികൾക്കായിരുന്നു വോട്ടവകാശം. മലപ്പുറം ജില്ലയില്‍നിന്ന് മാത്രം കേരളാ ബാങ്ക് ഭരണസമിതിയിൽ പ്രതിനിധി ഉണ്ടാകില്ല. ജില്ലയിലെ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിച്ചിട്ടില്ല. അത് കൊണ്ടാണ് പ്രതിനിധി ഇല്ലാതാകുന്നത്.
എൽഡിഎഫ് പ്രതിനിധികളായി അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം. സത്യപാലന്‍ (ആലപ്പുഴ), കെജെ ഫിലിപ്പ് (കോട്ടയം), കെവി ശശി (ഇടുക്കി), എംകെ കണ്ണന്‍ (തൃശൂര്‍), എ പ്രഭാകരന്‍ (പാലക്കാട്), പി ഗഗാറിന്‍ (വയനാട്), സാബു എബ്രഹാം (കാസര്‍കോട്), കെജി വൽസലകുമാരി (കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബാങ്ക് പ്രതിനിധി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കോഴിക്കോട് ജില്ലയില്‍നിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മലാ ദേവി (പത്തനംതിട്ട), പുഷ്‌പദാസ് (എറണാകുളം) എന്നീ മൂന്നു എൽഡിഎഫ് പ്രതിനിധികളെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
ഇവര്‍ക്കുപുറമെ ആറുപേര്‍കൂടി ചേരുന്നതാണ് കേരളബാങ്ക് ഭരണസമിതി. രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്‌ടർമാരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, നബാര്‍ഡ് കേരള റീജ്യണല്‍ ചീഫ് ജനറല്‍ മാനേജര്‍, കേരള സംസ്‌ഥാന സഹകരണ ബാങ്ക് സിഇഒ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.
Most Read: പ്രായപൂർത്തിയായ യുവതിക്ക് ആരോടൊപ്പവും എവിടെയും താമസിക്കാൻ സ്വാതന്ത്ര്യമുണ്ട്; കോടതി