തിരുവനന്തപുരം: കോവിഡ് കാല തദ്ദേശ തെരഞ്ഞെടുപ്പിന് ആകെ ചെലവ് 180 കോടിയെന്ന് സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്‌ഥർക്ക് മാസ്‌ക്, ഗ്‌ളൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ഇലക്ഷൻ ബൂത്തുകളിലേക്കുള്ള സാനിറ്റയ്‌സറുകളും മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്ന് വാങ്ങാൻ വേണ്ടി വരുന്നത് 12 കോടി രൂപയോളമാണ്. കോവിഡ് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി ചെലവ് ഇനിയും വർധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത് നവംബർ 11നാണ്. എന്നാൽ, കോവിഡ് പശ്‌ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ഒരു മാസം കൂടി നീട്ടാൻ സർവകക്ഷി യോഗം തീരുമാനിക്കുകയായിരുന്നു. ഡിസംബർ പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.പോസ്‌റ്റൽ ബാലറ്റിനാവശ്യമായ പേപ്പറുകൾ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Read Also: വീട് നിർമാണ ക്രമക്കേട്; കെ.എം ഷാജിക്കെതിരെ കോഴിക്കോട് കോർപറേഷൻ ഇ.ഡി ഓഫീസിൽ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കുന്നത് ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത ആഴ്‌ച ഡിജിപിയുമായി കൂടിക്കാഴ്‌ച നടത്തും. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുകയാണെങ്കിൽ മതിയായ സുരക്ഷാ ഉറപ്പാക്കാൻ പോലീസിന് കഴിയുമോ എന്നതാണ് ചർച്ചയിലെ മുഖ്യവിഷയം. പോലീസ് ബുദ്ധിമുട്ട് അറിയിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്താനാണ് കമ്മീഷന്റെ തീരുമാനം.