തിരുവനന്തപുരം: കരാർ ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിന് എതിരെയും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം കനത്ത സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന നടപടി നിർത്തിവെച്ച് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നടപടി വിവാദമായ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
കരാർ ജീവനക്കാരെയും താൽക്കാലിക ജീവനക്കാരെയും സ്‌ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സർക്കാർ നിർത്തിവെച്ചിരിക്കുന്നത്. മൂന്നുമണിക്കൂർ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
നിരവധി വകുപ്പുകളാണ് സ്‌ഥിരപ്പെടുത്തൽ ശുപാർശകളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത്. എന്നാൽ ഏറെ വിവാദങ്ങളുണ്ടാക്കിയ സാഹചര്യത്തിൽ ഇനി സ്‌ഥിരപ്പെടുത്തൽ നടപടികൾ തുടരേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു സർക്കാർ.
ഇതുവരെ നടത്തിയ സ്‌ഥിരപ്പെടുത്തൽ നടപടികൾ റദ്ദാക്കില്ല. എന്നാൽ ഇന്നത്തെ യോഗത്തിലടക്കം പരിഗണിച്ചിരുന്ന സ്‌ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി പരിഗണിക്കുന്നില്ലെന്ന് സർക്കാർ തീരുമാനിച്ചു.
അതേസമയം, സർക്കാർ നിലപാട് ശരിയായിരുന്നുവെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സ്‌ഥിരപെടുത്തൽ നടപടി സുതാര്യമാണെന്നും എന്നാൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
10 വർഷം തികച്ചവരെ മാത്രമാണ് സ്‌ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതെന്നും, ഇത് തികച്ചും സുതാര്യമായ നടപടിയാണെന്നും യോഗം വിലയിരുത്തി. മനുഷ്യത്വപരമായ പരിഗണനയാണ് സർക്കാർ പ്രധാനമായും ഇതിൽ നൽകിയിരുന്നത്. എന്നാൽ പ്രതിപക്ഷം ഇതിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണ പരത്തുകയാണ്. ഈ സാഹചര്യത്തിൽ നടപടികൾ നിർത്തിവെക്കാമെന്നാണ് സർക്കാർ തീരുമാനം.
Read also: ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ; ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസം തുടങ്ങി