തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം നൽകാൻ സാമ്പത്തിക സഹായം അനുവദിച്ച് സംസ്‌ഥാന സർക്കാർ. 80 കോടി രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്. കോവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്.
അതേസമയം ബജറ്റിൽ അനുവദിച്ചിരുന്ന സാമ്പത്തിക സഹായം ഇതിനോടകം തന്നെ പൂർണമായി തീർന്നിരുന്നു. നിലവിൽ അധിക സാമ്പത്തിക സഹായമാണ് സർക്കാർ കെഎസ്ആർടിസിക്ക് അനുവദിക്കുന്നത്. വരുമാനം കുറഞ്ഞതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനാൽ ഈ മാസത്തെ ശമ്പളം 5ആം തീയതി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. അധിക വരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാൽ മുടങ്ങിയതും കെഎസ്ആർടിസിക്ക് തിരിച്ചടിയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 28,000 ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയിരുന്നത്. തുടർന്ന് സർക്കാർ ഇടപെടുകയും 80 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു. ഈ തുക നിലവിലുള്ള നടപടിക്രമങ്ങൾ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആർടിസി മാനേജ്‌മന്റ് അറിയിച്ചു. പെൻഷൻ വിതരണവും ഇതോടൊപ്പം നടത്തുമെന്നാണ് കെഎസ്ആർടിസി അധികൃതർ വ്യക്‌തമാക്കിയത്.
Read also: പൂവത്താറിലെ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; നിര്‍മാണം തടഞ്ഞു