ന്യൂഡെൽഹി: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ സംസ്‌ഥാന വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. വന്യജീവികളോട് ക്രൂരത എന്നതാണ് കേരളത്തിന്റെ നയമെന്ന് മേനക ഗാന്ധി വിമർശിച്ചു. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്നും അവർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
മൃഗങ്ങളോടുള്ള സമീപനത്തിൽ രാജ്യാന്തര തലത്തിൽ കേരളം ഇന്ത്യയെ നാണം കെടുത്തുകയാണ്. കരടിയെ മയക്കുവെടി വെക്കാൻ തീരുമാനിച്ച ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളനാട് ജനവാസ മേഖലയിലെ കിണറ്റിൽ കരടി വീണത്.
മയക്കുവെടിവെച്ചു കരടിയെ പിടികൂടി പുറത്തെത്തിച്ചു കൂട്ടിനുള്ളിൽ ആക്കിയശേഷം വനമേഖലയിൽ തുറന്നുവിടാനായിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാൽ, മയക്കുവെടിയേറ്റ കരടി റിങ് നെറ്റിൽ പിടിച്ചു കിടന്നെങ്കിലും പിന്നീട് വഴുതി വെള്ളത്തിലേക്ക് തന്നെ വീഴുകയായിരുന്നു. പിന്നാലെ മയങ്ങിവീണ കരടി വെള്ളത്തിൽ മുങ്ങി ചാവുകയായിരുന്നു.
Most Read: വന്ദേഭാരത് ഉൽഘാടനം; സംസ്‌ഥാനത്ത് മൂന്ന് ദിവസം ട്രെയിൻ സർവീസിൽ മാറ്റം