തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിക്ക് സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി. ഓൺലൈൻ റമ്മി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി വിലക്ക് പിൻവലിച്ചത്. സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ നിരവധി ഗെയിമിംഗ് കമ്പനികൾ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇവ പരിഗണിച്ച സാഹചര്യത്തിലാണ് കോടതി വിലക്ക് നീക്കി ഉത്തരവ് പുറത്തിറക്കിയത്.
1960ലെ കേരള ഗെയിമിംഗ് ആക്‌ടിലെ സെക്ഷൻ 14എയിൽ ഭേദഗതി വരുത്തിയാണ് പണം നൽകിയുള്ള ഓൺലൈൻ റമ്മി കളി സർക്കാർ നിയമ വിരുദ്ധമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. തുടർന്നാണ് ഇതിനെതിരെ വിവിധ ഗെയിമിംഗ് കമ്പനികൾ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവും മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓൺലൈൻ റമ്മി, പോക്കർ കളികൾ എന്നിവ നിരോധിച്ചുള്ള തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവാണ് മദ്രാസ് ഹെക്കോടതി റദ്ദാക്കിയത്. കൂടാതെ ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്‌ഥാന സർക്കാരിന് നിയമാനുസൃത അധികാരമില്ലെന്നും അന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Read also: ഹിന്ദു ക്ഷേത്രം സംരക്ഷിക്കണം; കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം