തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്‌ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനവും ഗവർണർ ഉന്നയിച്ചു. സാമ്പത്തിക വളർച്ച, സാമൂഹിക ശാക്‌തീകരണം, അടിസ്‌ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിന്റെ വളർച്ചയെ ഗവർണർ പുകഴ്‌ത്തി.
ആർബിഐയുടെ കണക്ക് പ്രകാരം കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയ സംസ്‌ഥാനമാണെന്ന് പറഞ്ഞുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. സംസ്‌ഥാനം മികച്ച സാമ്പത്തിക വളർച്ച നേടി. സുസ്‌ഥിര വികസനത്തിൽ നീതി ആയോഗ് പട്ടികയിൽ കേരളം മുന്നിൽ. സാമൂഹിക ശാക്‌തീകരണത്തിൽ സംസ്‌ഥാനം മാതൃകയാണ്.
അതിദാരിദ്ര്യം ഒഴിവാക്കാൻ സംസ്‌ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സർക്കാർ ലക്ഷ്യമിടുന്നത് അടിസ്‌ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഊന്നിയ വികസനമാണ്. തൊഴിൽ ഉറപ്പാക്കുന്നതിൽ രാജ്യത്ത് കേരളം മൂന്നാം സ്‌ഥാനത്ത് ആണെന്നും ഗവർണർ പറഞ്ഞു. വേർതിരിവില്ലാതെ സംസ്‌ഥാനമായി കേരളത്തിന് നിലനിൽക്കാൻ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ചു തന്നെയാണ് സംസ്‌ഥാനം മുന്നോട്ട് പോകുന്നതിനും ഗവർണർ പറഞ്ഞു.
2023ലെ ബജറ്റിലൂടെ കാർഷിക മേഖലയെ നവീകരിക്കും. മൽസ്യ മേഖലക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണ്. മൽസ്യ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്നും ഗവർണർ പറഞ്ഞു. നിക്ഷേപ സൗഹൃദ സംസ്‌ഥാനമായി തുടരുന്നതിനാണ് ശ്രമം. സർക്കാർ ആശുപത്രികളിൽ മികച്ച ചികിൽസയും കുറഞ്ഞ ചിലവുമാക്കി. സ്‌കൂൾ വിദ്യാഭ്യാസം പരിഷ്‌ക്കരിക്കും. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് മുൻഗണന നൽകും. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്നു. മതേതരത്വും മതസൗഹാർദ്ദവും സംരക്ഷക്കും. സ്വാതന്ത്ര്യ മാദ്ധ്യമ പ്രവർത്തനം സംരക്ഷിക്കുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.
അതിനിടെ, നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. ജനങ്ങളുടെ താൽപര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണം. സംസ്‌ഥാനങ്ങളുടെ നിയമനിർമാണ അധികാരം സംരക്ഷിക്കപ്പെടണം. കടപരിധി നിയന്ത്രിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുന്നെന്നും ഗവർണർ പറഞ്ഞു. അതേസമയം, സർക്കാർ-ഗവർണർ കൂട്ടുകെട്ട് ആരോപിച്ചു പ്രതിപക്ഷം സഭയിൽ പ്ളക്കാർഡ് ഉയർത്തി.
Most Read: ജാതി വിവേചനം; വിദ്യാർഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും