കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലേക്കാണ് സർക്കാർ കൂപ്പ് കുത്തുന്നതെന്ന് വിഡി സതീശൻ. ബജറ്റ് എന്നത് വെറുമൊരു പ്രസംഗം മാത്രമായി ചുരുങ്ങാൻ പോവുകയാണ്. ബജറ്റിൽ പറയുന്ന ഒരു പദ്ധതിയും നടപ്പിലാക്കാനുള്ള പണം സർക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുർചെലവുകൾ വർധിച്ചതും ഖജനാവ് കാലിയായെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
സംസ്‌ഥാനത്തെ എങ്ങനെ തകർക്കാം എന്നതിന്റെ ഉദാഹരണമാണ് സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ്. വികസന പ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിൽ ആയിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്‌ബി ഇനി വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ മുഴുവൻ ജപ്‌തി നോട്ടീസുകൾ പ്രവഹിക്കുകയാണ്. ജനങ്ങൾ കടക്കെണിയിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും തകർന്ന് തരിപ്പണമായി. ഭക്ഷണത്തിൽ മായം കലർത്തുന്ന സംഭവങ്ങൾ തുടക്കഥയാവുകയാണ്- വിഡി സതീശൻ ആരോപിച്ചു.
നിയമസഭാ സമ്മേളനത്തിൽ നിരവധി ജനകീയ വിഷയങ്ങൾ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ട്. ബഫർസോൺ, വന്യജീവി ആക്രമണങ്ങൾ, സംസ്‌ഥാനത്തെ തുടർച്ചയായ ഭക്ഷ്യവിഷബാധ, കാർഷിക മേഖലയിലെ പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഗൗരവമായി ഉന്നയിക്കും. രാഷ്‌ട്രീയ പോരാട്ടത്തിലുപരി ജനകീയ വിഷയങ്ങൾ ചർച്ച ചെയ്‌ത് പരിഹാരം കണ്ടെത്തുന്നതിനാണ് പ്രതിപക്ഷം പ്രാമുക്യം നൽകുന്നത്. എല്ലാത്തിലും വിമർശനങ്ങൾ മാത്രമല്ല, ബദൽ നിർദ്ദേശങ്ങളും പ്രതിപക്ഷത്തിന് ഉണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, സർക്കാർ-ഗവർണർ പോരിലും വിഡി സതീശൻ വിമർശനം ഉന്നയിച്ചു. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിന് എതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ-സർക്കാർ ഒത്തുകളി ആണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കോ ഗവർണർക്കോ ഒപ്പം അല്ലെന്ന് എല്ലായിപ്പോഴും പ്രതിപക്ഷം പറഞ്ഞിട്ടുള്ളതെന്നും, മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കൽ വാങ്ങലുകളും ഒത്തുതീർപ്പാണെന്നും സതീശൻ വ്യക്‌തമാക്കി.
സർക്കാർ ഇപ്പോഴങ്കിലും പ്രതിക്കൂട്ടിലായാൽ ഉടൻ മുഖ്യമന്ത്രി-ഗവർണർ സംഘർഷം പൊട്ടിപ്പുറപ്പെടും. മാദ്ധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകും. സർക്കാരിനെ പ്രതിരോധത്തിൽ ആകുന്ന വിഷയങ്ങളിൽ ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമാണ് ഇവർ തമ്മിൽ പോരടിക്കുന്നത്. എന്നിട്ട് എല്ലാം ഒത്തുതീർപ്പാക്കും. ഒത്തുതീർപ്പ് നടത്തി സർവകലാശാലകളെ ഒരു പരുവത്തിൽ ആക്കിയതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read: മുസ്‌ലിം പേരുള്ളതിനാൽ രാഷ്‌ട്രീയ പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല; ലീഗ്