തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് കൂടിക്കാഴ്‌ച. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. ഡയറക്‌ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്.
ഡയറക്‌ടർ ശങ്കർ മോഹനൻ കഴിഞ്ഞ ദിവസം രാജിവെച്ചെങ്കിലും സമരത്തിൽ നിന്ന് വിദ്യാർഥികൾ പിൻമാറിയില്ല. തങ്ങൾ ഉന്നയിച്ച മറ്റാവശ്യങ്ങൾ കൂടി സർക്കാർ പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് വിദ്യാർഥികളെ ചർച്ചക്ക് വിളിച്ചത്.
അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന ആവശ്യവും ഇപ്പോൾ വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്. ജാതി വിവേചനം നടന്നിട്ടില്ല എന്ന് ശങ്കർ മോഹനും കൂട്ടരും വാദിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. അതേസമയം, ചെയർമാൻ അടൂർ ഗോപാലകൃഷ്‌ണനോട് നിസ്സഹരണം തുടരാനും വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്.
ജാതി സംവരണം, സംവരണ അട്ടിമറി, പട്ടികജാതി വിദ്യാർഥികളുടെ ഗ്രാൻഡ് വൈകൽ, ജീവനക്കാരെ കൊണ്ടുള്ള വീട്ടുജോലി ചെയ്യിക്കൽ തുടങ്ങി ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളാണ് ശങ്കർ മോഹനെതിരെ നിലനിൽക്കുന്നത്. വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്‌ക്കുന്നതായിരുന്നു കെ ജയകുമാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്.
നേരത്തെ നിയമിച്ച കമ്മീഷനും സമാനമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ഈ രണ്ടു റിപ്പോർട്ടുകളും പുറത്തുവിടണമെന്ന ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. പുതിയ ഡയറക്‌ടറെ നിയമിച്ചു പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടു അടഞ്ഞു കിടക്കുന്ന സ്‌ഥാപനം തുറക്കുന്നതിനാണ് സർക്കാരിന്റെ മുൻഗണന. പുതിയ ഡയറക്‌ടറുടെ നിയമനത്തിൽ ചെയർമാൻ അടൂർ ഗോപാലകൃഷ്‌ണന്റെ നിർദ്ദേശവും സർക്കാർ പരിഗണിക്കും.
ഡിസംബർ അഞ്ചു മുതലാണ് വിദ്യാർഥികൾ കാമ്പസിൽ സമരം ആരംഭിച്ചത്. അന്ന് തൊട്ട് ഇൻസ്‌റ്റിറ്റ്യൂഷൻ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ആവശ്യങ്ങൾക്കുള്ള മറുപടി ഔദ്യോഗികമായി ലഭിച്ചാൽ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാമെന്ന് സ്‌റ്റുഡന്റ് കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ് അറിയിച്ചു. അതിനാൽ, ഇന്ന് മന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്‌ച നിർണായകമാണ്.
Most Read: നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് ഫെബ്രുവരി മൂന്നിന്