തിരുവനന്തപുരം : കോവിഡ് രോഗ വ്യാപനത്തില്‍ ദേശീയ ശരാശരിയേയും മറികടന്ന് കേരളം. പരിശോധിക്കുന്ന സാമ്പിളുകളില്‍ കോവിഡ് പോസിറ്റീവ് ആകുന്ന ആളുകളുടെ എണ്ണത്തിലാണ് കേരളം ഇപ്പോള്‍ ദേശീയ ശരാശരിയെ മറികടന്നത്. സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമായി ഉയരുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌ത പോസിറ്റീവ് കേസുകള്‍ സംസ്ഥാനത്തിന്റെ ഗുരുതര അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ദശലക്ഷം പേരിലെ കോവിഡ് ബാധ പരിശോധിക്കുമ്പോള്‍ കേരളം ഇപ്പൊള്‍ ആറാം സ്ഥാനത്താണ്.
കഴിഞ്ഞ നാലര മാസം കൊണ്ട് അഞ്ചര ഇരട്ടിയോളം വര്‍ധനയാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനത്തുണ്ടായത്. ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന കണക്കുകളാണ്. ജൂണ്‍ 1 മുതല്‍ 13 വരെ രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി ശതമാനം 7.4 ആണ്. കേരളത്തില്‍ ഇത് 1.6 ശതമാനവും. ജൂലൈ ആയപ്പോള്‍ ഈ കണക്ക് രാജ്യത്ത് 11 ശതമാനമായും കേരളത്തില്‍ 5.6 ശതമാനമായും ഉയര്‍ന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 19 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.7 ശതമാനവും സംസ്ഥാനത്തിലേത് 9.1 ഉം ആയി മാറി. ഇതോടെ കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് ശരാശരി ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ ഏഴാം സ്ഥാനത്താണ് കേരളം.
ദശലക്ഷം പേരിലെ കേസുകള്‍ പരിശോധിക്കുമ്പോള്‍ രോഗ ബാധിതരാകുന്നവരുടെ എണ്ണത്തില്‍ ഓഗസ്റ്റില്‍ കേരളം രാജ്യത്ത് 11 ആം സ്ഥാനത്ത് ആയിരുന്നെങ്കില്‍ ഇപ്പോള്‍ 6 ആം സ്ഥാനത്താണ്. ദശലക്ഷം പേരിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഡെല്‍ഹിയും മഹാരാഷ്ട്രയുമാണ് ഏറ്റവും മുന്നില്‍. ഒക്‌ടോബർ, നവംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളായിരിക്കും റിപ്പോര്‍ട്ട് ചെയ്യുകയെന്നാണ് വിലയിരുത്തല്‍. ഏകദേശം 10000 വരെ പോസിറ്റീവ് കേസുകള്‍ പ്രതിദിനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.