ന്യൂഡല്‍ഹി: ഡെല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് മാസം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിച്ചു. ഹരജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. തുടർന്ന് പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന സമരങ്ങള്‍ നടക്കുന്നുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് പഞ്ചാബിലും ഹരിയാനയിലും നടന്ന പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതാണെന്നും ഹരജിക്കാര്‍ ആരോപിച്ചു. തുടര്‍ന്ന്, പ്രതിഷേധങ്ങളും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
പൊതുനയം പ്രതിഷേധ സമരങ്ങള്‍ക്ക് പ്രായോഗികമല്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടെന്ന് കോടതി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് ഉത്തരവ് ഇറക്കുമെന്നും കോടതി വ്യക്തമാക്കി.