തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ- ടാക്‌സി സർവീസായ ‘കേരള സവാരി’ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്‌തു. കേരള സവാരി രാജ്യത്തിനാകെ മാതൃകയാണെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ ഉദാരവൽക്കരണ നയങ്ങൾ നമ്മുടെ പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തിൽ ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും പദ്ധതി ആരംഭിച്ചതിന് ശേഷം എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് പൂർണ സുരക്ഷയാണ് കേരള സവാരി വാഗ്‌ദാനം ചെയ്യുന്നത്. ഓരോ ഡ്രൈവർമാർക്കും പോലീസ് ക്‌ളിയറൻസ് ഉണ്ടായിരിക്കും. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ ഒരു പാനിക് ബട്ടൺ ഉണ്ട്. ഡ്രൈവർക്കോ യാത്രികർക്കോ പരസ്‌പരം അറിയാതെ ഈ ബട്ടൺ അമർത്താനാകും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഉപകരിക്കും. തൊഴിലാളികളുടെയും യാത്രക്കാരുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും അക്കാര്യം സർക്കാർ ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചു.
കേരള സവാരി വെബ്‌സൈറ്റ് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ഉൽഘാടനം ചെയ്‌തു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെകെ ദിവാകരൻ ആദ്യ സവാരി ബുക്ക് ചെയ്‌ത് യാത്ര ചെയ്‌തു. കേരള സവാരി പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫിസിൽ പ്രവർത്തനം ആരംഭിച്ചു. കോൾ സെന്റർ നമ്പറായ 9072272208 എന്ന നമ്പറിൽ വിളിച്ച് അഭിപ്രായങ്ങളും പരാതികളും അറിയിക്കാവുന്നതാണ്.
Most Read: വസ്‌ത്രം ലൈംഗിക പ്രകോപനം സൃഷ്‌ടിച്ചു; വിചിത്ര പരാമര്‍ശവുമായി ജഡ്‌ജി എസ് കൃഷ്‌ണകുമാർ