ന്യൂഡെൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ സൂചിക 2020-21ൽ (എസ്‌ഡിജി) ഒന്നാം സ്‌ഥാനം നിലനിർത്തി കേരളം. 75 പോയിന്റാണ് കേരളത്തിന് ലഭിച്ചത്. തമിഴ്‌നാടിനും ഹിമാചൽ പ്രദേശിനുമാണ് രണ്ടാം സ്‌ഥാനം. 74 പോയിന്റുകളാണ് ഇരു സംസ്‌ഥാനങ്ങൾക്കും ലഭിച്ചത്. ആന്ധ്ര, കർണാടക, ഗോവ, ഉത്തരാഖണ്ഡ് (72 പോയിന്റ് വീതം) സംസ്‌ഥാനങ്ങളാണ് മൂന്നാം സ്‌ഥാനത്ത്.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഡ് 79 പോയിന്റോടെ ഒന്നാമതെത്തി. സൂചികയില്‍ ഏറ്റവും പിറകിലുള്ളത് ബിഹാറും ജാര്‍ഖണ്ഡും ആസാമും ആണ്. 2018ല്‍ 69 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. 2019ല്‍ സംസ്‌ഥാനത്തിന്റെ പോയിന്റ് 70 ആയി ഉയര്‍ന്നിരുന്നു.
സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമ്പത്തിക- സാമൂഹിക- പാരിസ്‌ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയാണ് സൂചിക തയാറാക്കപ്പെട്ടത്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് സൂചിക പുറത്തുവിട്ടത്.
എസ്‌ഡിജി സൂചിക തയ്യാറാക്കി രാജ്യത്തെ സംസ്‌ഥാനങ്ങളെ കൃത്യമായി റാങ്ക് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ളതാണെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ പറഞ്ഞു. 2018 മുതലാണ് നീതിയ ആയോഗ് എസ്‌ഡിജി സൂചികകൾ അവതരിപ്പിക്കാൻ തുടങ്ങിയത്.
Also Read: മാദ്ധ്യമ പ്രവർത്തകൻ എംജെ ശ്രീജിത്ത് അന്തരിച്ചു