തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ 18 വയസ് തികഞ്ഞ എല്ലാവർക്കും ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ഇന്ന് മുതൽ വാർഡ് തലത്തിൽ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. സിഎഫ്‌എൽടിസികൾ വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച് ജില്ലകൾക്ക് സംസ്‌ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിന് അനുമതി നൽകണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെയാണ് സംസ്‌ഥാനവും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 89 ശതമാനം പേർക്കും കോവിഡ് ബാധിക്കാത്ത സംസ്‌ഥാനത്ത് വാക്‌സിനേഷന്റെ വ്യാപ്‌തി കൂട്ടാൻ ഇത് ഉപകരിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
വാക്‌സിനേഷൻ ഊർജിതമാക്കാൻ തദ്ദേശ തലത്തിൽ വാക്‌സിനേഷൻ ഡ്രൈവിനും രൂപം നൽകി. ക്രഷിങ് ദ കർവ് കർമപദ്ധതിയിലൂടെ 45 വയസിന് മുകളിലുള്ള പരമാവധി ആളുകളെ പരമാവധി വേഗത്തിൽ വാക്‌സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം. ഈ പ്രായപരിധിയിലുള്ള 30 ലക്ഷത്തിലേറെ ആളുകൾ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
80 ലക്ഷത്തിലേറെ പേർ ഇനിയും വാക്‌സിൻ സ്വീകരിക്കാനുണ്ട് എന്നാണ് കണക്കുകൾ. അതേസമയം, ഇന്നലെ രോഗബാധിതരുടെ എണ്ണം 5,000 പിന്നിട്ടു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 8 കടന്നു. ചികിൽസയിൽ ഉള്ളവരുടെ എണ്ണം 36,000 കടന്നതോടെ കിടക്കകളും ഐസിയു സൗകര്യങ്ങളും വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സിഎഫ്‌എൽടിസികൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണാധികാരികൾക്ക് തീരുമാനം എടുക്കാവുന്നതാണ്.
Also Read: ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണം; കൃഷ്‌ണ രാജിനെതിരെ പരാതി