തിരുവനന്തപുരം: മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വർധിച്ച് 102 രൂപയായത്. സബ്‌സിഡി ഉൾപ്പെടെയുളള കൈത്താങ്ങില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മൽസ്യ തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മൽസ്യ തൊഴിലാളി മേഖലയിലെ പൊതുസ്‌ഥിതി ഇതാണ്.
മീൻ പിടുത്തമാണ് ഏക ഉപജീവനമാർഗമെങ്കിലും പലരുമിപ്പോൾ കടലിൽ പോയിട്ട് നാളേറെയായി. തീവിലയ്‌ക്ക് മണ്ണെണ്ണ വാങ്ങി വേണം വള്ളം കടലിലിറക്കാൻ. ഒരു മാസം ഒരു വള്ളത്തിന് ശരാശരി ആയിരം ലിറ്റർ എങ്കിലും മണ്ണെണ്ണ വേണം. ട്രോളിംഗ് നിരോധനം കഴിഞ്ഞാലും വിലക്കയറ്റത്തിൽ വലഞ്ഞ് പകുതി ബോട്ടുകൾ മാത്രമേ ഇനി കടലിറക്കാനാകൂ എന്നും മൽസ്യ തൊഴിലാളികൾ പറയുന്നു.
കരിഞ്ചന്തയിൽ നിന്ന് മണ്ണെണ്ണ വാങ്ങി മുന്നോട്ട് പോകാനാകില്ലെന്നും മൽസ്യ തൊഴിലാളികൾ പറയുന്നു. ഇന്ധനം വാങ്ങിയ ഇനത്തിൽ സിവിൽ സപ്ളൈസും മൽസ്യഫെഡും നൽകേണ്ട സബ്‌സിഡിയുടെ കുടിശ്ശിക ഇനിയും നൽകിയിട്ടില്ല.
മണ്ണെണ്ണയുടെ സബ്‌സിഡി കുടിശ്ശിക എന്ന് കിട്ടുമെന്ന് കാത്തിരിക്കുന്നതിനിടെയാണ് ഒരു ട്രോളിങ് നിരോധനകാലം കൂടി വറുതിയേകി കടന്ന് പോകുന്നത്. അതിനിടയിലാണ് ഇരുട്ടടിയായി മണ്ണെണ്ണയുടെ വിലക്കയറ്റവും. ഇതോടെ ജീവിതം കരക്കടുപ്പിക്കാൻ സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് തീരദേശ ജനത.
Read Also: കോപ്പൻഹേഗനിൽ വെടിവെപ്പ്; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്