തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന. ഏറെ വൈകാരികമായാണ് സ്വപ്‌ന സംസാരിച്ചത്.
‘ഷാജ് കിരൺ പറഞ്ഞപോലെയെല്ലാം സംഭവിക്കുകയാണ്. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. അതുപോലെ ഇന്ന് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു, അതും നടന്നു. ഒരു ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജിനെതിരെ കേസെടുക്കുന്നില്ല. ഒരു ഭീകരവാദിയെപൊലെ എന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നത് എന്തിനാണ്?’ സ്വപ്‌ന ചോദിക്കുന്നു. രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞ സ്വപ്‌ന വാർത്താ സമ്മേളനത്തിനിടെ കുഴഞ്ഞുവീണു.
പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സ്വപ്‌നയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിലപേശല്‍ നടന്നെന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ് ഷാജ് കിരണിന്റെ ശബ്‌ദ സന്ദേശം താന്‍ പുറത്തുവിട്ടതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. തന്നെ ഉപദ്രവിക്കുന്നത് നിര്‍ത്തണം. അഭിഭാഷകനെ മാറ്റിക്കൊണ്ടിരിക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്നും സ്വപ്‍ന കൂട്ടിച്ചേർത്തു. തന്നെ വേണമെങ്കില്‍ ഇല്ലാതാക്കാന്‍ നോക്കിക്കോളൂ. എന്നാല്‍ തനിക്കൊപ്പമുള്ള മറ്റുള്ളവരെ അതില്‍ നിന്ന് ഒഴിവാക്കണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിനാണ് പോലീസ് കേസെടുത്തത്. കെഎസ്‌ആര്‍ടിസി ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് കേസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിലില്‍ കിട്ടിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
തൃശൂര്‍ സ്വദേശിയും അഭിഭാഷകനുമായ വിആര്‍ അനൂപിന്റെ പരാതിയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ഫോട്ടോ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌ത് മതപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കൃഷ്‌ണരാജ് കുറിപ്പെഴുതിയത്. ഇതിനെതിരെ അനൂപ് പരാതി നല്‍കുകയായിരുന്നു. ഐപിസി 295 എ പ്രകാരമാണ് കേസെടുത്തത്.
Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്