സോള്‍: കോവിഡ് പശ്ചാത്തലത്തില്‍ ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ അവരുടെ വളര്‍ത്തുനായ്ക്കളെ വിട്ട് നല്‍കണമെന്ന് സുപ്രീം ലീഡര്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ഭക്ഷ്യവിതരണത്തില്‍ വലിയ കുറവ് നേരിടുന്നുണ്ട്. അതിനാല്‍ തന്റെ ജനങ്ങള്‍ക്കിടയിലെ അസംതൃപ്തി ശമിപ്പിക്കാന്‍ വളര്‍ത്തുമൃഗങ്ങളെ കൈമാറാന്‍ കിം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഈ തീരുമാനം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നാണ് ജനങ്ങള്‍ പറയുന്നത്. വളര്‍ത്തുനായ്ക്കളെ പിടിച്ചെടുത്ത് ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിലതിനെ മൃഗശാലയിലേക്ക് കൈമാറുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ മാസം നായ്ക്കളെ വളര്‍ത്തുമൃഗങ്ങളാക്കി വളര്‍ത്തുന്നത് ‘പാശ്ചാത്യ ബൂര്‍ഷ്വാ’ പ്രവണതയാണെന്ന് കിം പരാമര്‍ശിച്ചിരുന്നു. വളര്‍ത്തുനായ്ക്കള്‍ മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും കിം കണക്കാക്കുന്നു. മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന ഉപഭോഗ സംസ്‌കാരം രാജ്യത്ത് നിന്നും തുടച്ചു നീക്കുമെന്ന് കിം ജോങ് ഉന്‍ കാലങ്ങളായി പറയുന്നതുമാണ്. ഉത്തരകൊറിയയില്‍ വളര്‍ത്തുനായ്ക്കളുടെ ഉടമസ്ഥാവകാശം നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഉത്തര കൊറിയയിലെ പല കുടുംബങ്ങളും പട്ടിണിയിലായാണെന്നും ചിലര്‍ക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം മാത്രമേ ലഭിക്കാറുള്ളു എന്നും ഐക്യരാഷ്ട്ര സഭ ഏതാനും ആഴ്‌ചകള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ഇത്തരം ദുഷ്‌കരമായ സാഹചര്യത്തില്‍ നായ്ക്കളെ വളര്‍ത്തുമൃഗങ്ങളാക്കി സ്വന്തമാക്കുന്നത് സമൂഹത്തിലെ താഴേ തട്ടിലുള്ളവര്‍ക്ക് അന്യായമാണെന്നാണ് സുപ്രീം നേതാവ് കരുതുന്നത്.
വളര്‍ത്തുമൃഗങ്ങളുള്ള ഉത്തര കൊറിയയിലെ കുടുംബങ്ങളെ തിരിച്ചറിയാന്‍ കിം അധികാരികളെ നിയോഗിച്ചു. പല കുടുംബങ്ങളും തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന്‍ അസ്വസ്ഥരാണ്. പക്ഷേ, ഉടമകള്‍ മൃഗങ്ങളെ വിട്ടുനല്കിയില്ലെങ്കില്‍ അധികൃതര്‍ ബലം പ്രയോഗിച്ച് ഇവയെ പിടിച്ചെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.