ദുബൈ: ത്രില്ലറുകൾ നിറഞ്ഞ ക്ളൈമാക്‌സുകളുടെ അവസാനത്തിൽ ഐപിഎൽ ചരിത്രത്തിലെ കൊമ്പനായ മുംബൈയെ കീഴടക്കി പഞ്ചാബിന് ജയം. മൽസരത്തിലെ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് ജയം കൈപ്പിടിയിൽ ഒതുക്കിയത്. വീറും വാശിയും തന്ത്രങ്ങളും നിറഞ്ഞ അപൂർവ ഐപിഎൽ പോരാട്ടത്തിനാണ് ഇന്ന് ദുബായ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
രണ്ടാം സൂപ്പര്‍ ഓവറിലെ വിജയലക്ഷ്യമായ 12 റണ്‍സ്, രണ്ട് പന്ത് അവശേഷിക്കെ ക്രിസ് ഗെയ്ല്‍- മായങ്ക് അഗര്‍വാള്‍ സഖ്യം നേടിയതോടെ ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മൽസരത്തിന് അവസാനമായി. സൂപ്പര്‍ ഓവറും സമനിലയില്‍ അവസാനിച്ചെന്ന അപൂര്‍വതക്ക് സാക്ഷ്യം വഹിച്ചാണ് താരങ്ങൾ ക്രീസ് വിട്ടത്.
നടന്ന രണ്ട് മൽസരങ്ങളും സൂപ്പര്‍ ഓവറിലേക്ക് നീണ്ടു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ ദിവസത്തിന് ആദ്യ മൽസരത്തില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഹൈദരാബാദിന്റെ സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.
ബുംറ എറിഞ്ഞ ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബിന് 5 റണ്‍സ് മാത്രമേ എടുക്കാനായുള്ളു. ഒരു ബൗണ്ടറി പോലും നേടാന്‍ കഴിയാതിരുന്ന ഓവറിലെ രണ്ടാം പന്തില്‍ നിക്കോളസ് പൂരനും അവസാന പന്തില്‍ കെഎല്‍ രാഹുലും പുറത്താകുകയും ചെയ്‌തു. എന്നാല്‍ അതേ നാണയത്തില്‍ മറുപടി കൊടുത്ത മുഹമ്മദ് ഷമിയുടെ സൂപ്പര്‍ ഓവറില്‍ ഡി കോക്കിനേയും രോഹിത് ശര്‍മയേയും അഞ്ച് റണ്‍സില്‍ തളച്ചു. അവസാന പന്തില്‍ രണ്ടാമത്തെ റണ്‍സിന് ശ്രമിച്ച ഡി കോക്ക് റണ്ണൗട്ടായതോടെയാണ് കളി രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മൽസരത്തില്‍ ഇരു ടീമുകളും 167 എന്ന സ്‌കോറിൽ ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് മൽസരം സൂപ്പര്‍ ഓവറുകളിലേക്ക് എത്തിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്‌ചിത 20 ഓവറില്‍ ആറ് വിക്കറ്റ്
നഷ്‌ടത്തിൽ 176 റണ്‍സെടുത്തു. 43 പന്തില്‍ മൂന്ന് വീതം സിക്‌സറും ഫോറുമടക്കം 53 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്ക് ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 9 റണ്‍സിനും സൂര്യകുമാര്‍ യാദവ് റണ്ണൊന്നുമെടുക്കാതെയും ഇഷാന്‍ കിഷന്‍ 7 റണ്‍സിനും പുറത്തായി. കുനാല്‍ പാണ്ഡ്യ (34) മധ്യനിരയില്‍ നങ്കുരമിട്ട് കളിച്ചതോടെ സ്‌കോര്‍ ഇഴഞ്ഞു നീങ്ങി. എന്നാല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ പൊള്ളാര്‍ഡ് (12 പന്തുകളില്‍ പുറത്താകാതെ നാല് സിക്‌സറും ഒരു ഫോറുമടക്കം 34), എന്‍ നൈല്‍ (12 ബോളില്‍ 24) എന്നിവര്‍ സ്‌കോര്‍ 176ലെത്തിക്കുകയായിരുന്നു. പഞ്ചാബിന് വേണ്ടി അർഷ് ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ക്യാപ്റ്റന്‍ രാഹുല്‍ (51പന്തില്‍77) മികച്ച തുടക്കമാണ് നല്‍കിയത്. ഗെയ്ല്‍ കൂട്ടിനെത്തിയതോടെ കഴിഞ്ഞ കളി നിര്‍ത്തിയിടത്തു നിന്നാണ് ഇരുവരും തുടങ്ങിയത്. ആദ്യ കളികളില്‍ മെല്ലെപ്പോക്കിന് വിമര്‍ശനം കേട്ട രാഹുലായിരുന്നു കൂടുതല്‍ ആക്രമണകാരി. ഒമ്പതാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഗെയ്ല്‍ (24) പുറത്തായി. പകരമെത്തിയ നിക്കോളസ് പൂരന്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ഗെയ്ലിനെ പുറത്താക്കിയ അതേ ഓവറില്‍ ചഹാറിനെ ലോംഗ് ഓണില്‍ സിക്‌സറിന് പറത്തിയ പൂരന്റെ ബാറ്റില്‍ നിന്ന് പിന്നീട് റണ്‍ മഴയായിരുന്നു. എന്നാല്‍ 11 ബോളില്‍ 24 റണ്‍സെടുത്ത പൂരനെ ബുംറ പുറത്താക്കിയതോടെ മുംബൈ ജയം മണത്തു. മുംബൈക്കായി ബുംറ മൂന്നും ചഹാര്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി. ഇന്നത്തെ കളിയുടെ ഹൈലൈറ്റ്‌സ് HOTSTAR ൽ കാണാം.
You May Like: ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ’ വീണ്ടും സുരാജും നിമിഷയും