ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാരുമായി ഉടൻ ചർച്ചക്ക് തയ്യാറല്ലെന്ന് വ്യക്‌തമാക്കി സംയുക്‌ത കിസാൻ മോർച്ച. സമരം നടത്തുന്ന കർഷകർക്കെതിരെയുള്ള പോലീസിന്റെ നടപടികൾ അവസാനിപ്പിക്കുന്നത് വരെ ചർച്ചക്ക് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക നേതാക്കൾ. നിലവിൽ പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയുന്ന 122 പേരെ ഉടൻ തന്നെ വിട്ടയക്കണമെന്നും, റോഡിൽ ബാരിക്കേഡുകൾ നിരത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പോലീസിന്റെ നടപടി അവസാനിപ്പിക്കണമെന്നും സംയുക്‌ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
കർഷകസമരം നടക്കുന്ന സ്‌ഥലങ്ങളിലെ ഇന്റർനെറ്റ് കണക്ഷൻ കഴിഞ്ഞ ദിവസങ്ങളിൽ റദ്ധാക്കിയിരുന്നു. ഇതിലൂടെ തങ്ങളുടെ അറിയാനുള്ള അവകാശം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കർഷക സംഘടന ആരോപണം ഉന്നയിച്ചു. അതേസമയം തന്നെ കർഷക സമരം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭാ നടപടികൾ തുടങ്ങിയത്. ചട്ടം 267 പ്രകാരം സഭാ നടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയ അംഗങ്ങൾ നൽകിയ നോട്ടീസ് രാജ്യസഭ അധ്യക്ഷൻ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
തുടർന്ന് സഭ വീണ്ടും സമ്മേളിച്ചപ്പോൾ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങി. ഇതോടെ സഭാനടപടികൾ പലതവണ നിർത്തിവെക്കേണ്ടി വന്നു. പിന്നാലെ നയപ്രഖ്യാപനത്തിനുള്ള പ്രമേയ ചര്‍ച്ചയിൽ പ്രതിപക്ഷത്തിന് എതിര്‍പ്പുകൾ ഉന്നയിക്കാമെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്‌തമാക്കി. കര്‍ഷക സമരം മാത്രം വിഷയമാക്കി ബജറ്റ് സമ്മേളനത്തിൽ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം.
Read also : അകാലി ദള്‍ അധ്യക്ഷന്റെ വാഹനത്തിന് നേരെ വെടിവെപ്പ്; പ്രവർത്തകർക്ക് പരിക്ക്