കോഴിക്കോട്: പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വടകര എംഎല്‍എ കെകെ രമ. ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്‌ട്യവും നിർദയവുമായ ശബ്‌ദത്തിലാണ് ജോസഫൈൻ സംസാരിക്കുന്നതെന്ന് കെകെ രമ വിമര്‍ശിച്ചു.
പോലീസും കോടതിയുമടക്കമുള്ള നീതിനിർവഹണ സംവിധാനങ്ങൾ ഇവിടെയുള്ളപ്പോൾ തന്നെയാണ് വനിതാ കമ്മീഷൻ രൂപവൽക്കരിച്ചത്. കുടുംബത്തിൽ നീതി നിഷേധിക്കപ്പെടുന്ന സ്‍ത്രീകളിൽ, തങ്ങളനുഭവിക്കുന്നത് ഒരു അനീതിയാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തവരുണ്ട്.
പരാതിപ്പെടാനും പൊരുതാനുമൊക്കെ ഒരു സാധാരണ സ്‍ത്രീക്ക് ആരെങ്കിലുമൊക്കെ ഒപ്പമുണ്ട് എന്ന ബോദ്ധ്യവും ആത്‌മവിശ്വാസവും പകർന്നു നൽകുക എന്നത് വനിതാ കമ്മീഷന്റെ ബാദ്ധ്യതയാണ്.
ഇതിനു വിരുദ്ധമായി ഒരു സ്‍ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസാരമായി ‘അനുഭവിച്ചോ’ എന്ന് ശാപം പോലെ പറയുകയും ചെയ്‌ത ജോസഫൈൻ ഇനി ഒരു നിമിഷം പോലും ആ സ്‌ഥാനത്തിരിക്കാൻ യോഗ്യയല്ല. എംസി ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും കെകെ രമ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു വാർത്താ മാദ്ധ്യമത്തിൽ നടന്ന ‘ഫോണ്‍ ഇന്‍ പരിപാടി’ക്കിടെ ആയിരുന്നു ജോസഫൈന്റെ പ്രതികരണം. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന പരാതിയുമായി എറണാകുളത്ത് നിന്നും ലെബീന എന്ന സ്‍ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന മറുപടി നൽകിയപ്പോഴാണ് ‘എന്നാല്‍ പിന്നെ അനുഭവിച്ചോളൂ’ എന്ന് ജോസഫൈൻ പറഞ്ഞത്.
Must Read: ഐഷയെ അറസ്‌റ്റ് ചെയ്യില്ല; ദ്വീപിൽ നിന്ന് മടങ്ങാനും അനുമതി