തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശം. ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്ന സൈബര്‍ സെല്‍ ഡിവെഎസ്‌പിക്കെതിരെ കോടതി ശക്‌തമായ ഭാഷയിലാണ് പ്രതികരിച്ചത്.
അന്വേഷണ സംഘം തെളിവായി ഹാജരാക്കിയിരുന്ന സിസിടിവി ദൃശ്യങ്ങളടങ്ങിയ സിഡി കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ സിറ്റി സൈബര്‍ സെല്‍ ഡിവൈഎസ്‌പിയോട് ഫെബ്രുവരി 15ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഡിവെഎസ്‌പി ഈ ഉത്തരവ് പാലിച്ചില്ല. കോടതിയില്‍ ഹാജരാകാതിരിക്കുക മാത്രമല്ല ഡിവൈഎസ്‌പി ചെയ്‌തത്. അഭിഭാഷകൻ വഴി അപേക്ഷ പോലും സമര്‍പ്പിച്ചില്ല എന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് കോടതി ശക്‌തമായ വിമര്‍ശനം നടത്താൻ ഇടയായത്.
‘ഡിവൈഎസ്‌പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിര്‍വഹണത്തെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന്‘ നിരീക്ഷിച്ച കോടതി മറ്റ് വഴികൾ നിർദ്ദേശിച്ചു കൊണ്ട് ഉത്തരവുമിട്ടു.
ഡിവെഎസ്‌പി ഹാജരാകാത്ത സാഹചര്യത്തില്‍ അപകട ദിവസത്തെ സിസിടിവി ദ്യശ്യങ്ങളടങ്ങിയ രണ്ട് ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ആവശ്യമായ ഡിവൈസ് സഹിതം പോലീസ് ഹൈടെക് സെല്‍ എസ്‌പിയോട് ഫെബ്രുവരി 24ന് ഹാജരാകാനും ഉത്തരവിട്ടു. ഡിവെഎസ്‌പി ഹാജരാകാത്തതിൽ സര്‍ക്കാര്‍ അഭിഭാഷക ഉമ നൗഷാദിനോട് കോടതി അതൃപ്‌തി അറിയിക്കുകയും ചെയ്‌തു.
Most Read: മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് സ്വകാര്യത; വാട്‌സാപ്പിന് നോട്ടീസയച്ച് സുപ്രീം കോടതി