കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎ വിജിലൻസിന് മുന്നിൽ ഹാജരായി. രേഖകൾ സമർപ്പിക്കാനായി ഇന്ന് രാവിലെയോടെയാണ് കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് കറപ്‌ഷൻ ബ്യൂറോ ഓഫീസിൽ ഹാജരായത്.
വിജിലൻസ് റെയ്‌ഡിൽ പിടിച്ചെടുത്ത അരക്കോടിയോളം രൂപയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്‌ച ഷാജിയെ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുവദിക്കണം എന്നായിരുന്നു ഷാജി ആവശ്യപ്പെട്ടത്. ഈ രേഖകളുമായാണ് ഇന്ന് ഷാജി ഹാജരായതെന്നാണ് സൂചന.
മുസ്‌ലിം ലീഗ് സെക്രട്ടറി കൂടിയായ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് 48 ലക്ഷത്തിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തത് ഇതിന് രേഖകൾ ഹാജരാക്കാൻ ഷാജിക്ക് വിജിലൻസ് സമയം അനുവദിച്ചിരുന്നു. സ്വർണവും വിദേശ കറൻസിയും പിടിച്ചെടുത്തിരുന്നു എങ്കിലും അത് പിന്നീട് വിട്ടുകൊടുത്തു. ഇതിനിടെ ഷാജിയുടെ വീടുകൾ അളന്നു തിട്ടപ്പെടുത്താനും പൊതുമരാമത്ത് വകുപ്പിന് വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഷാജിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് വീടുകൾ അളക്കുന്നത്.
Read also: നേത്രക്കായ വിലയിൽ ഇടിവ്; ആശങ്കയോടെ കർഷകർ