ന്യൂഡെൽഹി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് സാമ്പത്തിക സഹായം നല്‍കാൻ അനുമതി ആയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഇതിനായി സംസ്‌ഥാന സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രായോഗികതയും, വിഭവ ലഭ്യതയും ഉൾപ്പെടെ പരിഗണിച്ച ശേഷം മാത്രമേ അനുമതി നല്‍കൂവെന്ന് നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ ലോക്‌സഭയിൽ പറഞ്ഞു. അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര സഹമന്ത്രി.
കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാംഘട്ടം. 10 ലക്ഷത്തിന് മേല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രം മെട്രോ അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ പുതിയ നയം. ഇതിന്റെ അടിസ്‌ഥാനത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി കേന്ദ്രം തിരിച്ചയച്ചതാണ്. എന്നാല്‍ സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദ്ദം ശക്‌തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അനുമതി വൈകാനാണ് സാധ്യത.