തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് തൃശൂർ പോലീസ് ക്ളബ്ബിൽ വെച്ചാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
ജൂലൈ 6ന് ഹാജരാകാൻ ബിജെപി സംസ്‌ഥാന അധ്യക്ഷന് പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പാർട്ടി ഭാരവാഹി യോഗം കാരണം ഹാജരാകാൻ സാധിക്കാതിരുന്ന കെ സുരേന്ദ്രൻ കൂടുതൽ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.
മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതുകൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. നഷ്‌ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.
അതേസമയം കൊടകര കേസുൾപ്പടെ ഏത് കേസിലും ഹാജരാകുമെന്നും, മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും കഴഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നു. കൂടാതെ സ്വർണക്കടത്ത് കേസിൽ ബിജെപി നേതാക്കൾക്കെതിരെ മൊഴി നൽകാൻ ജയിൽ ഉദ്യോഗസ്‌ഥർ സമ്മർദ്ദം ചെലുത്തിയെന്ന പ്രതി സരിത്തിന്റെ മൊഴി ഭരണ സംവിധാനം ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും ജുഡീഷ്യല്‍ കമ്മീഷനെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന നടപടിയെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.
Most Read: കോവിഡ് ‘കാപ്പ’ വകഭേദം; രാജസ്‌ഥാനിൽ 11 പേർക്ക് രോഗബാധ