ജയ്‌പൂർ: രാജസ്‌ഥാനിൽ 11 പേർക്ക് കോവിഡ്-19 കാപ്പ വകഭേദം റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. കോവിഡിന്റെ B.1.617.1 ഇനമാണ് കാപ്പ (Kappa) എന്നപേരിൽ അറിയപ്പെടുന്നത്.
ഡെൽറ്റ, ആൽഫ വകഭേദങ്ങളെ പോലെ തന്നെ വ്യാപനശേഷി കൂടിയതാണ് കാപ്പ. 2020 ഒക്‌ടോബറിൽ ഇന്ത്യയിലാണ് കാപ്പ വകഭേദം കണ്ടെത്തിയത്. 2021 ഏപ്രിലിലാണ് ഈ വകഭേദത്തിന് കാപ്പ എന്ന് നാമകരണം ചെയ്‌തത്.
കാപ്പ കോവിഡ് കേസുകൾ രാജ്യത്ത് നേരത്തെയും റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും അതിനാൽ ഇത് പുതിയ ഒരു വകഭേദം അല്ലെന്നും കഴിഞ്ഞയാഴ്‌ച പത്രസമ്മേളനത്തിനിടെ നീതി ആയോഗ് അംഗം ഡോ. വികെ പോൾ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത്തരം കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടിരുന്നുവെന്നും ഈ വേരിയന്റിന് തീവ്രത വളരെ കുറവാണെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
ഉത്തർപ്രദേശിലും നേരത്തെ രണ്ട് പേർക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്‌ഥിരീകരിച്ചിരുന്നു. ജിനോം സ്വീക്വൻസിങ് പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. കാപ്പ വകഭേദം ബാധിച്ച ഒരാളുടെ മരണവും യുപിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Most Read: അടച്ചിടൽ; മിഠായിത്തെരുവിന് 2500 കോടിയുടെ നഷ്‌ടം; നിയന്ത്രണത്തിലും മാറ്റമില്ലാതെ ടിപിആർ