തൃശൂർ: കൊടകര കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ 12 ലക്ഷം രൂപ കൂടി കണ്ടെടുത്തു. മുഖ്യപ്രതി രഞ്‌ജിത്തിന്റെ തൃശൂർ പുല്ലൂറ്റിലെ വാടക വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇതോടെ കേസിൽ ഇതുവരെ പോലീസ് കണ്ടെടുത്ത തുക 90 ലക്ഷം രൂപയായി.
മുഖ്യപ്രതികളായ രഞ്‌ജിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേർക്ക് വീതം വെച്ചുവെന്ന് അന്വേഷണ സംഘത്തിന് വ്യക്‌തമായി. ഏകദേശം 25 പേരുടെ പക്കൽ പണം എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കവർച്ച ചെയ്‌തത് 25 ലക്ഷമല്ല രണ്ടരക്കോടി രൂപയാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയതാണ് കേസിലെ പ്രധാന വഴിത്തിരിവ് ആയത്. കൂടുതൽ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ തുക വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. നിയമസഭാ തിരഞ്ഞടുപ്പിൽ മൽസരിച്ച സംസ്‌ഥാനത്തെ ഒരു മുതിർന്ന ബിജെപി നേതാവിനായി എത്തിയ മൂന്നരക്കോടിയുടെ കുഴൽപ്പണമാണ് കവർച്ച ചെയ്‌തതെന്നാണ് ആക്ഷേപം.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപ കവർന്നെന്നായിരുന്ന ആർഎസ്എസ് പ്രവർത്തകനായ ധർമ്മരാജൻ പോലീസിന് നൽകിയിരുന്ന പരാതി. പരാതിയിൽ പറയും പോലെ 25 ലക്ഷമല്ല രണ്ടരക്കോടി രൂപയുടെ ഇടപാടാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
Also Read: ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ച നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു