തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പിലേക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന, സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസുകളും ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കേസും ഒത്തുതീർക്കാൻ ശ്രമം നടക്കുകയാണെന്ന് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി ചില ഇടനിലക്കാർ രംഗപ്രവേശനം ചെയ്‌തുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
“തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കാൻ നടത്തിയ ഗുരുതരമായ കേസാണ് കൊടകര കുഴൽപ്പണ കേസ്. കണക്കില്ലാത്ത പണത്തിന്റെ സ്രോതസ് അറിയാനുള്ള അന്വേഷണം മന്ദഗതിയിലാണ്. 25 ലക്ഷം കവർന്നുവെന്നാണ് പരാതിപ്പെട്ടത്. മൂന്നരക്കോടിയെന്ന് പിന്നീട് തെളിഞ്ഞു. പൊലീസിനെ കബളിപ്പിക്കാൻ നോക്കിയ വ്യക്‌തിക്കെതിരെ എന്നിട്ടും കേസെടുക്കുന്നില്ല.
കേസ് ഇപ്പോൾ ബിജെപി സംസ്‌ഥാന പ്രസിഡണ്ടിലെത്തി നിൽക്കുകയാണ്. എന്നാൽ, കെ സുരേന്ദ്രന്റെ പേര് പോലും പറയാൻ മുഖ്യമന്ത്രി ഇന്ന് തയാറായില്ല എന്നതാണ് അൽഭുതപ്പെടുത്തുന്ന കാര്യം”- വിഡി സതീശൻ പറഞ്ഞു.
സംസ്‌ഥാന സർക്കാറിലെ പലർക്കെതിരെയും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടന്നിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതെല്ലാം പെട്ടെന്ന് നിലച്ചു. ബിജെപി-സിപിഎം ഒത്തുകളി ഞങ്ങൾ അന്നേ ആരോപിച്ചതാണ്. സർക്കസിലെ തല്ല് മാത്രമാണ് ഇരു കൂട്ടരും തമ്മിൽ നടക്കുന്നത്. ശബ്‌ദം മാത്രമേയുണ്ടാകുന്നുള്ളൂ. ഒത്തുതീർപ്പ് നടക്കരുതെന്നാണ് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടത്. പണത്തിന്റെ സ്രോതസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പുറത്തുവരണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Read also: കൊല്ലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച 5 പേർ അറസ്‌റ്റിൽ