തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, അബ്‌ദുൽ ഷാഹിദ് എന്നിവവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഇതിനിടെ കുറ്റപത്രം നൽകിയ കേസിൽ ജാമ്യം നൽകാൻ തടസമെന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
എന്നാൽ പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. ഈ കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം, കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ഇന്നലെ വിശദ റിപ്പോർട് സമർപ്പിച്ചു. ഇഡി, ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റുകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ 3 ഏജൻസികൾക്കാണ് അന്വേഷണ സംഘം റിപ്പോർട് നൽകിയത്. കൊടകര കുഴൽപ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് നഷ്‌ടപ്പെട്ടതെന്നും, തിരഞ്ഞെടുപ്പിന് ബിജെപി എത്തിച്ചത് ഹവാല പണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തർസംസ്‌ഥാന ബന്ധമുള്ളതിനാൽ കേസ് ഇഡി, ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റുകൾ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടു.
Read Also: കർണാടക അതിർത്തിയിൽ കർശന പരിശോധന തുടരും; ആർടിപിസിആർ നിർബന്ധം