കണ്ണൂർ: ഇടുക്കിയിൽ കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ധീരജിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് കോടിയേരി പറഞ്ഞു.
കോളേജിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കൊല നടന്നതെന്ന കോൺഗ്രസ്, പോലീസ് വാദങ്ങൾ തള്ളിയാണ് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയുടെ പ്രതികരണം. കൂടാതെ തിരുവനന്തപുരത്ത് നടത്തിയ മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്നും കോടിയേരി കൂട്ടിച്ചേർത്തു.
ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് തന്നെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരക്കെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര അരങ്ങേറിയത്.
കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ധീരജിനെതിരെ നടത്തിയ പ്രസ്‌താവനകളെ കോടിയേരി വിമര്‍ശിച്ചു. ‘രക്‌തസാക്ഷി ധീരജിനെ ഇനിയും അപമാനിക്കരുത്. കെപിസിസി പ്രസിഡണ്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട കാര്യമല്ല അത്. രക്‌തസാക്ഷികള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആദരവുണ്ട്’- കോടിയേരി പറഞ്ഞു. ധീരജിന്റെ കൊലപാതകം സിപിഐഎം പിടിച്ചുവാങ്ങിയ രക്‌തസാക്ഷിത്വമാണ് എന്നായിരുന്നു കെ സുധാകരന്റെ പ്രസ്‌താവന.
ഇത്തരം പ്രകോപനത്തില്‍ സിപിഐഎമ്മുകാര്‍ വീഴരുത്. അവരുടെ ഓഫീസുകള്‍ ആക്രമിക്കുക, കൊടികള്‍ തകര്‍ക്കുക എന്നീ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടരുത്. സംയമനം പാലിച്ച് ഇവരെ ഒറ്റപ്പെടുത്തണം. കൊലപാതകം നടത്തിയാണോ സെമികേഡറായി മാറുന്നത് എന്നും കോടിയേരി ചോദിച്ചു.
Read also: കോൺഗ്രസിന്റേത് കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതി; മുഖ്യമന്ത്രി