ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് കാത്തിരുന്ന സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡെർബികളിൽ ഒന്നായ കൊൽക്കത്ത വമ്പൻമാരുടെ പോരാട്ടത്തിൽ ഇന്ന് വൈകീട്ട് എടികെ മോഹൻബഗാൻ പുതുതായി ലീഗിലേക്ക് എത്തിയ ഈസ്‌റ്റ് ബംഗാളിനെ നേരിടും. നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഇരു ടീമുകളും തമ്മിലുള്ള ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യൻ ഫുട്ബോൾ ലോകം ഏറെനാളായി കാത്തിരിപ്പിലാണ്.
ഉൽഘാടന മൽസരത്തിൽ കേരള ബ്ളാസ്‌റ്റേഴ്‌സിനെ തകർത്ത ആത്‌മവിശ്വാസത്തിൽ എടികെ ഇറങ്ങുമ്പോൾ അരങ്ങേറ്റത്തിൽ തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ഈസ്‌റ്റ് ബംഗാളും സ്വപ്‌നം കാണില്ല. എടികെ നിരയിൽ കഴിഞ്ഞ കളിയിൽ പരിക്കേറ്റ യുവതാരം മൈക്കിൾ സൂസൈരാജ് ഇന്ന് കളിക്കില്ല.
പകരം സുഭാശിഷ് ബോസ് ടീമിലെത്തും. ഏറെക്കുറെ കഴിഞ്ഞ മൽസരത്തിലെ ടീമിനെ തന്നെയാവും ഹെബാസ് കളത്തിലിറക്കുക. സ്‌റ്റാർ സ്‌ട്രൈക്കർ റോയ് കൃഷ്‌ണക്ക് കൂട്ടായി ഡേവിഡ് വില്യംസ് കൂടി ഇറങ്ങിയാൽ ഈസ്‌റ്റ് ബംഗാൾ പ്രതിരോധം ബുദ്ധിമുട്ടും.
മറുഭാഗത്ത് ഐഎസ്എൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ കഴിവ് തെളിയിച്ച ഒരുപിടി താരങ്ങളും മികച്ച ഇന്ത്യൻ താരങ്ങളും അടങ്ങുന്ന ഈസ്‌റ്റ് ബംഗാൾ ടീം സന്തുലിതമാണ്.
ലിവർപൂൾ ഇതിഹാസം റോബി ഫൗളർ പരിശീലിപ്പിക്കുന്ന ടീമിൽ ഡൈലാൻ ഫോക്‌സ്, ആന്റണി പിൽകിംഗ്‌ടൺ, സ്‌കോട്ട് നെവിലെ എന്നീ വിദേശ താരങ്ങളുണ്ട്. അതിനൊപ്പം സികെ വിനീത്, ജെജെ, ബൽവന്ത് തുടങ്ങിയ പരിചയ സമ്പന്നരായ ഇന്ത്യൻ താരങ്ങളും അടങ്ങിയ ടീമിന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Read Also: മിഗ് വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി