ഒറ്റപ്പാലം: ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലയെയാണ് (33) ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. യുവതിയുടെ ഭർത്താവിന്റെ പിതാവ് മുഹമ്മദിനെ (55) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. ജഡ്‌ജി പി സെയ്‌തലവിയുടേത് ആയിരുന്നു ഉത്തരവ്.
2013 മുതൽ 2015 വരെയുള്ള ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷപദാർഥം ചേർത്ത് നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഈ രണ്ടുവർഷക്കാലം നിരന്തരം ശാരീരികാസ്വാസ്‌ഥ്യം അനുഭവപ്പെടാറുണ്ടായിരുന്ന മുഹമ്മദ് ചികിൽസയിലായിരുന്നു. ഇതിനിടെ ഒരു ദിവസം യുവതി ഭക്ഷണത്തിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ട മുഹമ്മദ് ഉടൻ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു.
ഫോറൻസിക് പരിശോധനയിൽ ഭക്ഷണത്തിൽ കലർത്തിയ വിഷപദാർഥം മെത്തോമൈൽ ആണെന്ന് സ്‌ഥിരീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്‌ളിക് പ്രോസിക്യൂട്ടർ കെ ഹരി ഹാജരായി. ഐപിസി 307, 328 വകുപ്പ് പ്രകാരം കൊലപാതക ശ്രമത്തിനും വിഷം നൽകിയതിനുമായി 25,000 രൂപ വീതം അര ലക്ഷം രൂപയാണ് കോടതി ചുമത്തിയത്. രണ്ടുവകുപ്പുകളിലും അഞ്ചുവർഷം വീതമാണ് കഠിനതടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച കൂടത്തായി കൊലപാത പരമ്പരക്ക് സമാനമായ രീതിയിലാണ് ഒറ്റപ്പാലത്തെ യുവതിയും പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നത്. 2016 ജൂണിൽ ഭർത്താവ് ബഷീറിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലും ഫസീല വിചാരണ നേരിടുകയാണ്. ഈ കേസിൽ ബഷീറിനെയും പ്രതി ചേർത്തിട്ടുണ്ട്. ക്‌ളോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്നാണ് എഴുപത്തി ഒന്നുകാരി നബീസ കൊല്ലപ്പെട്ടത്. മുഹമ്മദിനോടും നബീസയോടും ഫസീലക്കുള്ള മുൻ വൈരാഗ്യമാണ് സമാനമായ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത്.
Also Read: യാത്രാ നിയന്ത്രണങ്ങൾ കർശനം; പൊറുതിമുട്ടി കേരളത്തിലേക്കുള്ള യാത്രക്കാർ