കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് മൂലം മരിച്ച 12 വയസുകാരന്റെ വീട് ഉൾപ്പെടുന്ന വാർഡ് അടച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡാണ് അടച്ചത്. ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതവും പൂർണമായി നിർത്തിവെച്ചിട്ടുണ്ട്. വാർഡിലെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നത്. അതേസമയം, കണ്ണൂർ, മലപ്പുറം ജില്ലകളിലും ആരോഗ്യ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പഴൂർ വാർഡിന്റെ സമീപ വാർഡുകളായ കൂളിമാട്, പുതിയടം, വാർഡുകളും ഭാഗികമായി അടച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ പനി, ശർദ്ദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാനും നിർദ്ദേശം ഉണ്ട്. നിലവിൽ 17 പേർ നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ അഞ്ചു പേരാണ് ഉള്ളത്. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അതേസമയം, സ്‌ഥിതി വിലയിരുത്താൻ ഇന്ന് 12 മണിക്ക് ഉന്നതതല യോഗം ചേരും. രോഗം ബാധിച്ച് മരിച്ച 12 കാരന്റെ മൃതദേഹം സംസ്‌കരിക്കാനായി കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണപ്പറമ്പ് ഖബറിസ്‌ഥാനിൽ ഒരുക്കങ്ങൾ തുടങ്ങിയതായി ആരോഗ്യവിഭാഗം അറിയിച്ചു. ആരോഗ്യ പ്രവർത്തകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നൂറ് മീറ്റർ ചുറ്റളവിൽ ആരെയും കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചു.
Read Also: കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ്പ; സ്‌ഥിരീകരിച്ച് ആരോഗ്യമന്ത്രി