കോഴിക്കോട്: ശുചിത്വ പ്രവര്‍ത്തനങ്ങളിലെ മികവിന് കോഴിക്കോട് കോര്‍പറേഷന് ശുചിത്വ പദവി നല്‍കാന്‍ സര്‍ക്കാര്‍. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ശുചിത്വ പദവിക്കുള്ള മാനദണ്ഡമായി സര്‍ക്കാര്‍ തയാറാക്കിയ 20 ചോദ്യാവലിയില്‍ നിന്ന് 100ല്‍ 85മാര്‍ക്ക് നേടിയാണ് കോഴിക്കോടിന്റെ നേട്ടം. കോഴിക്കോടിനൊപ്പം 534 പഞ്ചായത്തുകളും 57 നഗരസഭകളും ശുചിത്വ പദവി കൈവരിക്കും.
കോഴിക്കോട് നഗരത്തിലെ 1,41,010 വീടുകളും 28,737 സ്‌ഥാപനങ്ങളും 5 ലക്ഷം ആളുകളും, നഗരത്തിലെത്തുന്ന ഒരു ലക്ഷമാളുകളും ചേര്‍ന്ന് ഒരു ദിവസം 150 ടണ്‍ ജൈവമാലിന്യം ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 90 ശതമാനം മാലിന്യവും ഞെളിയന്‍പറമ്പില്‍ കമ്പോസ്റ്റാക്കി മാറ്റി സംസ്‌കരിക്കുന്നു. മാസം 350 ടണ്‍ അജൈവമാലിന്യം കട്ടയാക്കിയും പൊടികളാക്കിയും മാറ്റുന്നുണ്ട്.
Read also: മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകളില്ല; കോടതി ഇടപെടൽ വേണ്ട; കേന്ദ്രം സുപ്രീം കോടതിയിൽ
720 തൊഴിലാളികളും 533 ഹരിതകര്‍മ സേന പ്രവര്‍ത്തകരും കോഴിക്കോടിന്റെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. നഗരത്തിലെ മാലിന്യത്തില്‍ നിന്നുള്ള 2,300 കിലോ പ്ലാസ്റ്റിക് 7.5 കിലോമീറ്റര്‍ റോഡിനും, 3,400 കിലോ മാലിന്യം നഗരത്തിന് പുറത്ത് 12 കിലോമീറ്റര്‍ പാതക്കും ഉപയോഗിച്ചിട്ടുണ്ട്.
മാതൃകാപരമായ മാലിന്യ സംസ്‌കരണം സാധ്യമാക്കിയതിന് സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സ്വഛ്ഭാരത് മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവയുടെ അഗീകാരവും നേരത്തെ നഗരസഭക്ക് ലഭിച്ചിട്ടുണ്ട്.
Read also: പ്രവർത്തനത്തിൽ വീഴ്‌ചയില്ല; മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചു വിടേണ്ടതില്ലെന്ന് തമിഴ്‌നാട്