പാലക്കാട്: കെപിസിസി അംഗവും നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസ് സ്‌ഥാനാർഥിയുമായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും വധഭീഷണി. കൊലപ്പെടുത്തി കത്തിച്ചുകളയുമെന്നാണ് ഭീഷണി. ഫോൺ കോളിലൂടെയായിരുന്നു ഭീഷണി. രമ്യ ഹരിദാസ് എംപിയെയും അധിക്ഷേപിച്ചു കൊണ്ടുള്ളതായിരുന്നു ഫോൺ കോൾ.
കഴിഞ്ഞ ദിവസം പാലക്കാട്ടെ ഹോട്ടലിൽ നടന്ന സംഭവവികാസങ്ങളുടെ തുടർച്ചയായാണ് ഫോൺ വിളിയെന്നാണ് സൂചന. സംഭവത്തിൽ പ്രദീപ് ആലത്തൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് സ്വദേശിയായ ശ്രീകേഷ് എന്നയാളാണ് ഫോൺ വിളിച്ചതെന്ന് വ്യക്‌തമായട്ടുണ്ട്.
കോവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസ് എംപി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്ക്ഡൗൺ ഇളവുകള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്നത് യുവാവ് ചോദ്യം ചെയ്‌തതോടെ നേതാക്കള്‍ പുറത്തിറങ്ങി. അതിനിടെ ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ, പാര്‍സല്‍ വാങ്ങാൻ എത്തിയതാണെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നത് എന്നുമായിരുന്നു രമ്യയുടെ വിശദീകരണം. ദൃശ്യങ്ങളെടുത്ത യുവാവ് വൈകിട്ടോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിൽസ തേടി. രമ്യക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് യുവാവ് പറഞ്ഞു. ഈ പരാതിയിൽ പാലക്കാട് കസബ പോലീസ് മുൻ എംഎൽഎ വിടി ബൽറാം, പാളയം പ്രദീപ് ഉൾപ്പടെയുള്ള ആറു പേർക്കെതിരെ കേസെടുത്തിരുന്നു.
കയ്യേറ്റം, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടൽ ഉടമക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
Most Read: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതൽ; കേന്ദ്ര ആരോഗ്യമന്ത്രി