ന്യൂഡെല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനുകള്‍ അടുത്ത മാസത്തോടെ നല്‍കാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ബിജെപി എംപിമാരുടെ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ ക്ളിനിക്കല്‍ ട്രയല്‍ (പരീക്ഷണം) നടന്നു കൊണ്ടിരിക്കുകയാണ്. ഓഗസ്‌റ്റോടെ തന്നെ പരീക്ഷണം അവസാനിക്കുകയും വൈകാതെ അനുമതി ലഭിച്ച് സെപ്റ്റംബറോടെ തന്നെ വാക്‌സിൻ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷ.
നേരത്തെ കോവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ മൂന്നാം തരംഗത്തിന് മുന്‍പ് രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും വിദഗ്ധര്‍ വ്യക്‌തമാക്കിയിരുന്നു.
അതേസമയം സൈഡസ് കാഡില വാക്‌സിന്റെ ട്രയല്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കൂടാതെ ഫൈസര്‍ വാക്‌സിന് അനുമതിയും ലഭിച്ചിട്ടുണ്ട്. 12 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് വാക്‌സിന്‍ നല്‍കി, സെപ്റ്റംബറോടെ കുത്തിവെപ്പ് ആരംഭിക്കുമെന്ന് വാക്‌സിനുകളുമായി ബന്ധപ്പെട്ട ദേശീയ വിദഗ്ധ സംഘത്തിന്റെ തലവന്‍ ഡോ. എന്‍കെ അറോറ നേരത്തെ പറഞ്ഞിരുന്നു.
Most Read: മാവോയിസ്‌റ്റുകൾ കുട്ടികളെ സംഘത്തിൽ ചേർത്ത് സായുധ പരിശീലനം നൽകുന്നു; കേന്ദ്രം