തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡിനോടാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന് തടസമായെന്നും, തിരഞ്ഞെടുപ്പിൽ മൽസരിക്കാത്തത് കാലുവാരൽ ഭയന്നാണെന്നും മുല്ലപ്പള്ളി കേന്ദ്ര നേതൃത്വത്തോട് പറഞ്ഞു.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും മൽസരിക്കാത്തതിന് മറ്റു കാരണങ്ങൾ തനിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതിയോട് മുല്ലപ്പള്ളി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്.
പരാജയ കാരണങ്ങൾ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും രേഖമൂലം അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യമെങ്കിൽ സമിതിക്ക് നൽകാമെന്നും മുല്ലപ്പള്ളി പറഞ്ഞു. അല്ലാതെ സമിതിക്ക് മുന്നിൽ ഹാജരാകാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
Read Also: ന്യൂനപക്ഷ ആനുകൂല്യങ്ങൾ; 80:20 അനുപാതം വിവേചനം തന്നെയെന്ന് പാലോളി മുഹമ്മദ് കുട്ടി