തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. 80:20 അനുപാതം എൽഡിഎഫ് സർക്കാരല്ല കൊണ്ടു വന്നതെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന് വഴങ്ങിയാണ് യുഡിഎഫ് ഈ അനുപാതം നടപ്പാക്കിയത്.
യുഡിഎഫ് സർക്കാർ 80:20 അനുപാതം കൊണ്ടുവരാൻ കാരണം അന്നത്തെ സർക്കാരിലെ കോൺഗ്രസ്-ലീഗ് ബലാബലമാണ്. ഇത് സാമുദായിക വിഭജനം സൃഷ്‌ടിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങൾക്ക് ഇടയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉൾക്കൊള്ളണം എന്നതായിരുന്നു എൽഡിഎഫ് നിലപാട്.
കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ, നിലവിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ, ഒരു വിവേചനം നടക്കുന്നതിനെതിരായ വിധിയായി കാണാനാകുമെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. 80:20 എന്ന രീതിയിലുള്ള സമീപനം എടുത്തത് മറ്റ് സമുദായങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉളവാക്കാൻ ഇടവന്നിട്ടുണ്ട്.
2011ൽ അധികാരത്തിൽ വന്ന സർക്കാർ അവസാനഘട്ടത്തിൽ വിഷയത്തിൽ വരുത്തിയ മാറ്റമാണ് 80:20 എന്ന അനുപാതത്തിലെത്താൻ കാരണമായത്. ഇത്രയും വലിയൊരു വിവേചനം ഉണ്ടായി എന്നൊരു വികാരം മറ്റ് സമുദായങ്ങൾക്കിടയിൽ സൃഷ്‌ടിക്കാൻ ഈ തീരുമാനം സഹായകരമായി. അത്തരം ഒരു വിഭജനം വേണ്ടിയിരുന്നില്ല എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ബിജെപിയിൽ ഫണ്ട് തിരിമറി; മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു