തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സ്‌ഥലം മാറ്റത്തോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിലാണ് ബി ഹരികുമാറിന്റെ പുതിയ നിയമനം. സസ്‌പെൻഷൻ പിൻവലിക്കുന്നതിനൊപ്പമുള്ള സ്‌ഥലംമാറ്റ നടപടിയിൽ അസോസിയേഷൻ കടുത്ത അതൃപ്‌തിയിലാണ് ഉള്ളത്.
നേരത്തെ സസ്‌പെൻഡ് ചെയ്‌ത ജാസ്‌മിൻ ബാനുവിനെയും എംജി സുരേഷിനെയും സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇരുവരെയും സ്‌ഥലം മാറ്റുകയും ചെയ്‌തിരുന്നു. സർവീസ് ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തിരുന്നത്. പെരിന്തൽമണ്ണയിലേക്കാണ് സുരേഷ് കുമാറിനെ സ്‌ഥലം മാറ്റിയത്. സുരേഷ് കുമാറിനെ സ്‌ഥലം മാറ്റിയ നടപടിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ കടുത്ത പ്രതിഷേധത്തിലാണ്.
എംജി സുരേഷ് കുമാറിന്റെ സ്‌ഥലം മാറ്റം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷൻ വ്യക്‌തമാക്കിയിരുന്നു. ഇതേ തുടർന്ന് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങി. ചെയര്‍മാന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് അസോസിയേഷന്റെ നിലപാട്.
തിങ്കളാഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നേതാക്കളുമായും ചെയർമാനുമായും കൂടിക്കാഴ്‌ച നടത്തും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വൈദ്യുതി ഭവന്‍ ഉപരോധമടക്കമുള്ള കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ കെഎസ്ഇബിയിലെ പ്രശ്‌നങ്ങൾ നീണ്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഇന്നലെയും ആവർത്തിച്ചിരുന്നു.
Most Read: സുബൈർ വധക്കേസ്; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ