പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച കേസിൽ നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ്. ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഒരു വർഷം മുൻപ് എസ്‌ഡിപിഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെയാണ് കസ്‌റ്റഡിയിൽ എടുത്തതെന്നാണ് സൂചന.
ഇവരെ എവിടെ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. കഞ്ചിക്കോട് വ്യവസായ ശാലയിൽ നിന്നാണ് ഇവർ രക്ഷപെട്ട കാർ ഇന്ന് കണ്ടെത്തിയത്. കൊലപാതകം നടന്ന പാറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. അതേസമയം സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാർ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കാർ തന്നെ എന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്.
സുബൈർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നെയാണ് ഇന്ന് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പാലക്കാട് എസ്‌കെ ഓട്ടോസ് എന്ന സ്‌ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളിൽ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം വാൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
Most Read: ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; പോലീസ് ഒത്തുകളിക്കുന്നെന്ന ആരോപണവുമായി യുവതി