തിരുവനന്തപുരം: നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. കൃത്യമായ ഇടവേളകളില്‍ ജനങ്ങളെ ലക്ഷ്യ സ്‌ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ആദ്യ ഘട്ടത്തില്‍ ഏഴ് സര്‍ക്കുലര്‍ റൂട്ടുകളിലാണ് സര്‍വീസ് ആരംഭിക്കുക.
ഈ സര്‍ക്കുലര്‍ സര്‍വീസുകള്‍ എല്ലാം തന്നെ ഒരു പ്രത്യേക നിറത്തില്‍ ഉള്ളവയായിരിക്കും. കൂടാതെ ഓരോ റൂട്ടും ഓരോ നിറത്തിലാകും അറിയപ്പെടുക. ബ്ളൂ, റെഡ്, ഓറഞ്ച്, പര്‍പ്പിള്‍ എന്നീ നിറങ്ങളാകും ഓരോ റൂട്ടുകള്‍ക്ക് നല്‍കുക. നഗരത്തിലെ പ്രധാന ബസ് സ്‌റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സര്‍വീസുകള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഏഴ് സര്‍കുലര്‍ റൂട്ടുകളിലാണ് സര്‍വീസ് ആരംഭിക്കുക. തുടര്‍ന്ന് 15 റൂട്ടുകളില്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികള്‍ ഉള്ളതുമായ ലോ ഫ്‌ളോര്‍ ബസുകളാണ് ഇതിനായി ഉപയോഗിക്കുക.
മെച്ചപ്പെട്ട യാത്ര ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നു വ്യക്‌തമാക്കിയ മന്ത്രി ഏതാണ്ട് 200 ബസുകളാണ് ആവശ്യം വരുകയെന്നും അറിയിച്ചു. ഈ ബസുകളില്‍ സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി കൂടുതല്‍ യാത്രാക്കാര്‍ക്ക് നിന്ന് യാത്രചെയ്യുന്ന തരത്തിലാണ് ബസുകള്‍ രൂപ കല്‍പ്പന ചെയ്യുന്നത്.
കൂടാതെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളില്‍ യാത്രാക്കാര്‍ക്ക് ഒരു നിശ്‌ചിത തുകയ്‌ക്ക് ഏകദിന യാത്രാ പാസ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. ഈ യാത്രാ പാസ് ഉപയോഗിച്ച് ഒരു ദിവസം തന്നെ എല്ലാ സര്‍ക്കുലര്‍ റൂട്ടുകളിലും യാത്ര ചെയ്യാനാകുമെന്നും മന്ത്രി അറിയിച്ചു. ബസുകളുടെ നിര്‍മാണ പുരോഗതി സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ നേരിട്ടെത്തി ഗതാഗതമന്ത്രി വിലയിരുത്തി.
Read Also: സൗമ്യയുടെ കുടുംബത്തോടൊപ്പം സർക്കാർ; മകന്റെ പേരിൽ പണം നിക്ഷേപിക്കും