തിരുവനന്തപുരം: തദ്ദേശസ്‌ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്‌ആർടിസി ബസുകളെയും ഡ്രൈവർമാരേയും വിട്ടുനൽകാൻ തയ്യാറാണെന്ന കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിന്റെ ശുപാർശയ്‌ക്ക് എതിരെ പ്രതിഷേധം. കെഎസ്‌ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസുകൾ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവർമാരെ ഈ സേവനത്തിനായി നിയോഗിക്കാനും ശുപാർശ ചെയ്‌ത് സർക്കാരിന് ബിജു പ്രഭാകർ കത്ത് നൽകിയിരുന്നു. ഇതിനെതിരെ തൊഴിലാളി യൂണിയനുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കെഎസ്‌ആർടിസിയ്‌ക്ക് അധിക വരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംഡിയുടെ കത്ത്. വിഷയത്തിൽ സർക്കാർ തദ്ദേശ സ്‌ഥാപനങ്ങളോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, പിഎസ്‍സി പൊതുപരീക്ഷ ഉൾപ്പടെയുള്ള കടമ്പകൾ കടന്നാണ് കെഎസ്ആർടിസി ഡ്രൈവർമാരെ നിയമിക്കുന്നത്. ഇവരെ മാലിന്യസംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്നാണ് തൊഴിലാളി യൂണിയനുകൾ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയൻ എംഡിയ്‌ക്ക് കത്തയച്ചിട്ടുണ്ട്.
അതേസമയം, വരുമാനം ഉണ്ടാക്കാനുള്ള ഒരു ശുപാർശ മാത്രമായിരുന്നു അതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നും എംഡി വിശദീകരിച്ചു. നേരത്തെ കെഎസ്‌ആർടിസി കോംപ്‌ളക്‌സുകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ ആരംഭിക്കാനുള്ള നീക്കവും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മാലിന്യസംഭരണത്തിനുള്ള ശുപാർശയും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
Also Read: കട ഒഴിപ്പിക്കാൻ ഉദ്യോഗസ്‌ഥരെത്തി; തട്ടുകട ഉടമ ആത്‌മഹത്യക്ക് ശ്രമിച്ചു