പാലക്കാട്: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്‌ആർടിസി ബസ് മോഷ്‌ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന് വിളിപ്പേരുള്ള വി നിതിൻ (28) പാലക്കാട് നിന്നാണ് പോലീസ് പിടിയിലായത്. രണ്ടാഴ്‌ചത്തെ തിരച്ചിലിനൊടുവിൽ കൊല്ലം റൂറൽ ജില്ലാ ഡാൻസാഫ് സംഘമാണ് ഇയാളെ വലയിലാക്കിയത്. പാലക്കാട് വാഹനം കഴുകുന്ന ജോലി ചെയ്‌ത് വരികയായിരുന്നു ഇയാൾ.
രാത്രിയാത്രക്ക് വണ്ടി കിട്ടാത്തതിനാലാണ് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന ബസ് എടുത്തതെന്നാണ് നിതിന്റെ മൊഴി. എന്നാൽ, ഇയാൾ സ്‌ഥിരം വാഹന മോഷ്‌ടാവാണെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ടിപ്പർ ലോറി, ബസ് തുടങ്ങിയവയാണ് പ്രധാനമായും മോഷ്‌ടിച്ചിരിക്കുന്നത്.
ഫെബ്രുവരി 8നാണ് കെഎസ്‌ആർടിസി ബസ് പോയത്. തുടർന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ബസ് പാർക്ക് ചെയ്‌ത സ്‌ഥലത്ത് നിന്ന് 27 കിലോമീറ്റർ അകലെ റോഡരികിൽ ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്‌ടാവ് ആരാണെന്ന് കണ്ടെത്താനായില്ല. പിന്നീട്, കൊട്ടാരക്കര ബസ് സ്‌റ്റാൻഡിൽ നിന്ന് നിതിൻ ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ രഹസ്യ നീക്കങ്ങളാണ് നിതിനെ വലയിലാക്കിയത്.
ചെങ്ങന്നൂരിൽ നിന്നെത്തിയ നിതിൻ പാരിപ്പള്ളിയിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാനാണ് കൊട്ടാരക്കരയിൽ എത്തിയത്. ടിക്കറ്റ് എടുക്കാൻ പണമില്ലായിരുന്നു. പാരിപ്പള്ളിയിൽ എത്താൻ ബൈക്ക് യാത്രക്കാരും സഹായിച്ചില്ല. ഒടുവിൽ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കെഎസ്‌ആർടിസി ബസ് ഓടിച്ച് പാരിപ്പള്ളിയിൽ എത്തുകയായിരുന്നു- നിതിൻ പോലീസിനോട് പറഞ്ഞു.
ബസ് മോഷ്‌ടിച്ച ശേഷം കടപ്പാക്കട വഴി ആശ്രമം മൈതാനത്ത് എത്തിയ നിതിൻ എൻഎച് വഴിയാണ് പാരിപ്പള്ളിയിൽ എത്തിയത്. രാത്രി രണ്ടരക്ക് പാരിപ്പള്ളിയിൽ എത്തിയ ശേഷം കടത്തിണ്ണയിൽ കിടന്ന് ഉറങ്ങി. പിന്നീട് രാവിലെ അഞ്ച് മണിയോടെ സുഹൃത്തിനെ സന്ദർശിച്ച ശേഷം പാലക്കാട്ടേക്ക് കടന്ന നിതിൻ ഒളിവിൽ പോവുകയായിരുന്നു.
Also Read: സ്‌പെഷ്യൽ മാര്യേജ് ആക്‌ട്; 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവില്ല