തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍, വിജിലന്‍സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി. എംഡി ബിജുപ്രഭാകര്‍ ആരോപണം ഉന്നയിച്ച്, മൂന്ന് മാസത്തോളമായിട്ടും, എക്‌സിക്യൂട്ടീവ് ഡയറക്‌ടറോട് വീശദീകരണം ചോദിച്ചതിനപ്പുറം നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് എംഡി പറയുന്നത്.
ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഫയലുകൾ നഷ്‌ടപ്പെട്ടുവെന്നും ആരോപണത്തിൽ പറയുന്നു.
തുടര്‍ന്ന് നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ആക്ഷേപം ഉയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്സിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്‌ഥനുമായിരുന്ന കെഎം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്‌ഥലം മാറ്റിയിരുന്നു. മൂന്ന് മാസം പിന്നിട്ടിട്ടും ശ്രീകുമാറിന്റെ വിശദീകരണം തേടുക മാത്രമാണ് ചെയ്‌തത്.
കൂടുതൽ നടപടികളിലേക്ക് ഇതുവരെയും കടന്നിട്ടില്ല. 100 കോടി കാണാനില്ലെന്ന ആക്ഷേപത്തില്‍ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതിയിലെ പൊതുതാല്‍പര്യ കേസില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
Read Also: തൊഴിലാളി സമരം; കൊച്ചി ബിപിസിഎല്ലിൽ പാചകവാതക വിതരണം തടസപ്പെട്ടു